ഷെയർ ചാറ്റ് സൗഹൃദം: ഭർതൃമതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

കൊണ്ടോട്ടി: ഷെയർ ചാറ്റിലൂടെ പരിചയപ്പെട്ട ഭർതൃമതിയും ഒരു കുട്ടിയുടെ മാതാവുമായ യുവതിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം ചവറ മുകുന്ദപുരം കൊല്ലേത്ത് പുത്തൻവീട്ടിൽ നിസാമുദ്ദീനാ (39)ണ് അറസ്റ്റിലായത്. നീറാട് ഭർത്താവിനൊപ്പം വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന യുവതിയെ ഷെയർ ചാറ്റിലൂടെയാണ് ഇയാൾ പരിചയപ്പെട്ടത്. 

തുടർന്ന് കോഴിക്കോട്, എറണാകുളം, കാസർഗോഡ് തുടങ്ങിയ സ്ഥലങ്ങളിൽ ബൈക്കിൽ കൊണ്ടുപോയി റൂമെടുത്ത് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ സ്വർണാഭരണങ്ങളും ഇയാൾ വിറ്റിരുന്നു. ഭാര്യയെ കാണാനില്ല എന്ന  ഭർത്താവിന്റെ പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കാസർകോട് ചെറുവത്തൂർ വച്ച് ഇയാൾ പിടിയിലാകുന്നത്. ഇയാൾ മുമ്പും പല സ്ത്രീകളുമായി സമൂഹ മാധ്യമങ്ങളിലൂടെ ചങ്ങാത്തം സ്ഥാപിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.