ആയുർവേദ സ്ഥാപനത്തിന്റെ മറവിൽ പ്രവർത്തിച്ച സമാന്തര എക്സ്ചേഞ്ച് പിടികൂടി

പാലക്കാട് : കോഴിക്കോടിനും തൃശൂരിനും പിന്നാലെ പാലക്കാട്ടും സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കണ്ടെത്തി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ആയുർവേദ സ്ഥാപനത്തിന്റെ മറവിൽ പ്രവർത്തിച്ച സമാന്തര എക്സ്ചേഞ്ച് പിടികൂടിയത്.

പാലക്കാട് മേട്ടുപ്പാളയം സ്ട്രീറ്റിലെ (എം എ) ടവറിലെ വാടകമുറിയിലാണ് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കണ്ടെത്തിയത്. സംസ്ഥാന ഇന്റലിജൻസ് ബ്യൂറോയും പാലക്കാട് നോർത്ത് പോലീസും ചേർന്നാണ് പരിശോധന നടത്തിയത്. അന്വേഷണസംഘം മുറിയുടെ പൂട്ടുതകർത്താണ് അകത്തുകയറിയത്. ഇവിടെനിന്ന് എട്ട് സിം കാർഡുകളും 32 ഉപയോഗിച്ച സിം ബോക്സുകളും കണ്ടെത്തി.

സമാനമായ കേസിൽ കോഴിക്കോട്ട്‌ പിടിയിലായ ആളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പാലക്കാട്‌ മേട്ടുപ്പാളയം സ്‌ട്രീറ്റിലും സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് ഉണ്ടെന്ന വിവരം കിട്ടിയതെന്നാണ് സൂചന. ഈ ടവറിൽ ഒരു ആയുർവേദ സ്ഥാപനം പ്രവർത്തിച്ചുവരുന്നതായി പൊലീസ് പറഞ്ഞു. ഇതിന്റെ മറവിൽ എക്സ്‌ചേഞ്ച് പ്രവർത്തിച്ചതായാണ് പൊലീസ് സംശയിക്കുന്നത്.

‌‌

നേരത്തെ പിടിയിലായ കോഴിക്കോട് സ്വദേശിയാണ് മുറി വാടകയ്ക്കെടുത്ത് നൽകിയതെന്നും സൂചനയുണ്ട്. ഇതേത്തുടർന്ന് ആയുർവേദ സ്ഥാപനം നടത്തിവരുന്ന കുളവൻമുക്ക് സ്വദേശിയെയും ചോദ്യംചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ടോടെയാണ് പരിശോധന നടത്തിയത്. മുമ്പ് തൃശ്ശൂർ, എറണാകുളം ഉൾപ്പെടെയുള്ള ജില്ലകളിലും സമാന്തര ടെലിഫോൺ എക്സ്‌ചേഞ്ച് കണ്ടെത്തിയിരുന്നു.

കോഴിക്കോട് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്

കോഴിക്കോട്ടെ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസ് ദേശീയ അന്വേഷണ ഏജന്‍സിയായ എൻഐഎ ഉടൻ ഏറ്റെടുക്കും. എന്‍ഐഎ സംഘം കോഴിക്കോട് ജില്ലാക്രൈംബ്രാഞ്ച് ഓഫീസിലെത്തി കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചു. തീവ്രവാദ ബന്ധം പുറത്തുവന്ന പശ്ചാത്തലത്തിലാണ് കേസ് എന്‍ഐഎ ഏറ്റെടുക്കുന്നതെന്നാണ് വിവരം.

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമേ പാകിസ്ഥാന്‍, ചൈന, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് വഴി ഇന്ത്യയിലേയ്ക്കും തിരിച്ചും ബന്ധപ്പെട്ടിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഈ റൂട്ടുകള്‍ ഉപയോഗിച്ചിരുന്നതെന്ന് അന്വേഷണ സംഘം പറയുന്നു. കേസില്‍ അറസ്റ്റിലായ ഇബ്രാഹിം പുല്ലോട്ടിലിന്‍റെ മൊഴിയും സമാനരീതിയില്‍ ആയിരുന്നു. സൈനിക നീക്കങ്ങള്‍ അടക്കം ചോര്‍ത്താന്‍ ശ്രമം നടന്നുവെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്.

രണ്ടാം തവണയാണ് എന്‍ഐഎ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നത്. കേസ് രണ്ടാഴ്ച്ചയ്ക്കകം എന്‍ഐഎ ഏറ്റെടുക്കുന്നതോടെ കൂടുതൽ പേരിലേക്ക് നീളും.

സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസിലെ ബുദ്ധികേന്ദ്രങ്ങളായ രണ്ട് മുഖ്യപ്രതികള്‍ കേരളം വിട്ടിരുന്നു. കോഴിക്കോട് മൂര്യാട് സ്വദേശികളായ ഷബീര്‍, പ്രസാദ് എന്നിവരാണ് ബംഗളുരുവിലേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചത്. കോഴിക്കോട് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കണ്ടെത്തിയതിന് പിന്നാലെ കൊളത്തറ സ്വദേശിയായ ജുറൈസിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ജുറൈസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബുദ്ധികേന്ദ്രങ്ങള്‍ ഷബീറും പ്രസാദുമാണെന്ന് സ്ഥിരീകരിച്ചത്. സംഘത്തിലെ മുഖ്യകണ്ണിയായ മലപ്പുറം സ്വദേശി പുല്ലാട്ട് ഇബ്രാഹിമിനെ ബംഗളുരു ജയിലില്‍ നിന്ന് കേരള പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ഇബ്രാഹിമിന്റെ മൊഴിയിലും ഷബീറിന്റെയും പ്രസാദിന്റെ പങ്ക് വ്യക്തമായതായി പൊലീസ് പറയുന്നു.കൊച്ചിയിലും സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കണ്ടെത്തിയിരുന്നു.

തൃശൂർ കൊരട്ടിയിലും

കൊരട്ടിയിലെ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് പ്രവര്‍ത്തിച്ചത് ഹവാല നെറ്റ്​വര്‍ക്കിനും സ്വർണക്കടത്ത് സംഘത്തിനും വേണ്ടിയെന്ന് കണ്ടെത്തിയിരുന്നു. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ 14 ഇടങ്ങളിലായി സമാന്തര എക്സ്ചേഞ്ച് പ്രവര്‍ത്തിപ്പിച്ചുവെന്നും കണ്ടെത്തി. നേരത്തേ കോഴിക്കോട്ട്​ അറസ്റ്റിലായവരുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന് സൂചന ലഭിച്ചതായി പൊലീസ് വ്യക്തമാക്കി. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സംവിധാനം ഉപയോഗിച്ചോയെന്നും പരിശോധിക്കും. ഓഗസ്റ്റ് രണ്ടിനാണ് കൊരട്ടിയിൽ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകൾ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് അറസ്​റ്റ്​ ചെയ്തിരുന്നു. ആളൂർ സ്വദേശി ഹക്കിം, അങ്കമാലി സ്വദേശി നിധിൻ, മഞ്ചേരി സ്വദേശി റിഷാദ് എന്നിവരാണ് അറസ്​റ്റിലായത്. ഇവരുടെ പക്കൽനിന്ന്​ ഇലക്ട്രോണിക് ഉപകരണങ്ങളടക്കം പൊലീസ് പിടിച്ചെടുത്തു.

മറ്റു ജില്ലകളിലും സംസ്ഥാനങ്ങളിലും കേസ് വ്യാപിച്ചുകിടക്കുന്നതിനാൽ അന്വേഷണം മറ്റ്​ ഏജൻസികൾക്ക് കൈമാറിയേക്കും. എക്‌സ്‌ചേഞ്ച് പ്രവർത്തനം നിയന്ത്രിച്ചിരുന്നത് വിദേശ രാജ്യങ്ങളിൽനിന്നാണെന്നാണ് സംശയിക്കുന്നത്. ഡൽഹി ഇൻറലിജൻസ് ഉൾ​പ്പെടെ പല വിഭാഗങ്ങളും തൃശൂർ എറണാകുളം പൊലീസുമായി ബന്ധപ്പെട്ടു. കൊയിലാണ്ടിയിൽ സ്വർണക്കടത്ത് കാരിയറെ തട്ടിക്കൊണ്ടുപോയവർ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. കൊച്ചിയിലും തൃശൂരിലും കണ്ടെത്തിയ സമാന്തര എക്‌സ്‌ചേഞ്ചുകൾ പരസ്പരം ബന്ധമുള്ളതാണെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചു. പിടികൂടിയ സിം കാർഡ് അടക്കമുള്ളവയിൽനിന്നും ഉപകരണങ്ങളിൽനിന്നും പ്രധാന തെളിവുകൾ ലഭിക്കുമെന്നാണ് പൊലീസി​െൻറ നിഗമനം.

ഫെബ്രുവരിയിൽ തൃക്കാക്കരയിലും മറൈന്‍ ഡ്രൈവിലുമുള്ള റൂമുകളില്‍ നടത്തിയ പരിശോധനയില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉള്‍പ്പെടെ പൊലീസ് പിടിച്ചെടുത്തിരുന്നു. കൊച്ചി നഗരത്തില്‍ സമാന്തര എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നതായി ടെലികോം വകുപ്പ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കൊച്ചിയിലെ ഫ്‌ളാറ്റില്‍ നടത്തിയ പരിശോധനയില്‍ വിവിധ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഫ്‌ളാറ്റില്‍ ഉണ്ടായിരുന്ന മലപ്പുറം കൊണ്ടോട്ടി സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

വിദേശത്തു നിന്നും വരുന്ന ടെലിഫോണ്‍ കോളുകള്‍ ഇന്‍ര്‍നെറ്റ് സഹായത്തോടെ ലോക്കല്‍ നമ്പറില്‍ നിന്നും ലഭിക്കുന്ന രീതിയിലേക്ക് പ്രതികള്‍ മാറ്റി നല്‍കിയിരുന്നു. ഇന്റര്‍നെറ്റ് ഉപയോഗിച്ച് കോള്‍ റൂട്ട് ചെയ്ത് ചെറിയ വാടകയ്ക്ക് ഉപഭോക്താക്കള്‍ക്ക് നല്‍കി വന്‍ ലാഭമുണ്ടാക്കുന്ന സംവിധാനമാണ് സമാന്തര എക്‌സ്‌ചേഞ്ചുകള്‍. വിവിധ സര്‍വ്വീസ് പ്രൊവൈഡര്‍മാര്‍ക്ക് ലഭിക്കേണ്ട വാടക തുക ഇതുവഴി നഷ്ടമാകും.