പ്ലസ് ടു വിദ്യാർത്ഥിനി വിഷം കഴിച്ച് നാലു ദിവസത്തിനു ശേഷം മരിച്ചു; ആംബുലൻസ് ഡ്രൈവറായ സുഹൃത്തിനെതിരെ അന്വേഷണം

തിരുവനന്തപുരം: ആത്മഹത്യ ചെയ്യുന്നതിനായി വിഷം കഴിക്കുന്നതിന്റെ ചിത്രം അടക്കം സുഹൃത്തിന് അയച്ച് നൽകിയ 17കാരി നാലു ദിവസത്തിന് ശേഷം മരിച്ചു. മെസേജ് ശ്രദ്ധയിൽപ്പെട്ടിട്ടും വീട്ടുകാരെ വിവരം അറിയിക്കാതിരുന്ന ആംബുലൻസ് ഡ്രൈവറായ സുഹൃത്തിനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഈ യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തതായി സൂചനയുണ്ട്.

മുളമന വി ആൻഡ് എച്ച്എസ്എസ് പ്ലസ് ടു വിദ്യാർത്ഥിനി, കിളിമാനൂർ വാലഞ്ചേരി കണ്ണയംകോട് വി എസ്.മൻസിലിൽ എ.ഷാജഹാൻസബീനബീവി ദമ്പതികളുടെ മകൾ അൽഫിയ(17) ആണ് മരിച്ചത്. ഞായറാഴ്ച അയച്ച സന്ദേശം അന്നുതന്നെ കണ്ട സുഹൃത്ത് കുട്ടിയുടെ മാതാപിതാക്കളെ വിവരം അറിയിച്ചില്ല. നാലാം ദിവസം ഫോൺ പരിശോധിച്ചപ്പോളാണ് തങ്ങളുടെ മകൾ വിഷം കഴിച്ച വിവരം മാതാപിതാക്കൾ അറിയുന്നത്. വൈകാതെ മരണം സംഭവിച്ചു.

ഛർദിയും ക്ഷീണവും മൂലം ഇതിനിടെ അൽഫിയയെ നാല് ആശുപത്രികളിലെത്തിച്ചു ചികിത്സ തേടി. ഇവിടെയൊക്കെ വിഷം ഉള്ളിലെത്തിയ വിവരം അറിയാതെയായിരുന്നു ചികിത്സ. ഇടയ്ക്ക് ഒരു ദിവസം അൽഫിയ സ്‌കൂളിൽ പരീക്ഷ എഴുതുകയും ചെയ്തു.

ബുധനാഴ്ച അവശനിലയിൽ ആറ്റിങ്ങൽ വലിയകുന്ന് ഗവ.ആശുപത്രിയിലെത്തിച്ചപ്പോഴാണ് അടിയന്തരമായി മെഡിക്കൽ കോളജിലേക്കു മാറ്റാൻ നിർദ്ദേശിച്ചത്. അവിടെ എത്തി അൽഫിയയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് പഴയ വാട്‌സാപ് സന്ദേശം കാണുന്നതും മകൾ വിഷം കഴിച്ച വിവരം രക്ഷിതാക്കൾ അറിയുന്നതും. പക്ഷേ പുലർച്ചെ രണ്ടുമണിയോടെ അൽഫിയ മരിച്ചു.

കോവിഡ് ബാധിച്ച് പ്രാഥമിക ചികിത്സാകേന്ദ്രത്തിൽ 17 ദിവസം ചികിത്സയിൽ കഴിയുമ്പോൾ പരിചയത്തിലായ ആംബുലൻസ് ഡ്രൈവറായിരുന്ന യുവാവിനാണ് വിഷം കഴിക്കുന്ന ചിത്രം അടക്കം ആൽഫിയ ഞായറാഴ്ച് വാട്‌സാപ് സന്ദേശം അയച്ചത്. എന്നാൽ യുവാവ് ഈ വിവരം രഹസ്യമാക്കി വെക്കുക ആയിരുന്നു. പിതാവ് നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി.