മുസ്ലിം ലീഗിന്റെ വിമർശനത്തിൽ പുതുമയില്ല; എന്നും ഉറച്ചു നിന്നിട്ടുള്ളത് കോൺഗ്രസ് മാത്രം, മുല്ലപ്പള്ളി

തിരുവനന്തപുരം: മുസ്ലിം ലീഗിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി മുല്ലപ്പള്ളി രാമചന്ദ്രൻ. ന്യൂനപക്ഷങ്ങൾക്കൊപ്പം എന്നും ഉറച്ചു നിന്നിട്ടുള്ളത് കോൺഗ്രസ് മാത്രമാണെന്നും മറ്റുള്ളവർ കാലത്തിന് അനുസരിച്ച് നിലപാട് മാറ്റിയവരാണെന്നും മുല്ലപ്പള്ളി പറഞ്ഞു. തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വീഴ്ചയുണ്ടായിയെന്ന് താൻ തന്നെ സമ്മതിച്ചതാണ്. ഇത് സംബന്ധിച്ച ലീഗിന്റെ വിമർശനത്തിൽ പുതുമയില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

മഞ്ചേരിയിൽ നടക്കുന്ന മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗത്തിലാണ് കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം ഉയർന്നത്. നിയമസഭ തിരഞ്ഞെടുപ്പിലെ തോൽവിക്കു ശേഷം നടക്കുന്ന ആദ്യ പ്രവർത്തക സമിതിയിൽ ലീഗിനു സംഭവിച്ച ക്ഷീണവും ഹരിതയുമെല്ലാം ചർച്ചയാവുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ നിന്ന് മുസ്ലിം ലീഗിന് കരകയറാൻ കഴിയുമെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും കോൺഗ്രസിന്റെ കാര്യത്തിലാണ് സംശയം. അടുത്തിടെയുണ്ടായ ന്യൂനപക്ഷ വിവാദങ്ങളിലെല്ലാം അഴകൊഴമ്പൻ സമീപനമാണ് കോൺഗ്രസിന്റേത് എന്ന നിലപാടാണ് മുസ്ലിം ലീഗിന്.

പാല ബിഷപ്പിന്റെ പ്രസ്താവനയിലും സംവരണ വിഷയത്തിലുമെല്ലാം കോൺഗ്രസിന്റെ ആശയക്കുഴപ്പം പ്രകടമായിരുന്നു. കോൺഗ്രസിൽ ഐക്യമില്ലെങ്കിൽ അതു ബാധിക്കുക യു.ഡി.എഫിനെയാണന്നും ലീഗ് നേതൃയോഗം വിലയിരുത്തുന്നു. വനിതകൾക്കും യുവാക്കൾക്കും മുസ്ലിം ലീഗിൽ കൂടുതൽ പ്രാതിനിധ്യം നൽകണമെന്ന അഭിപ്രായമുയർന്നു. ഹരിത വിവാദത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ വനിതകളെ പാർട്ടി നേതൃത്വത്തിന്റെ ഭാഗമാക്കാനുള്ള തീരുമാനത്തിന് പ്രാധാന്യമുണ്ട്.