സംസ്ഥാനത്ത് തീയറ്ററുകൾ തുറക്കാൻ അനുമതി

തിരുവനനതപുരം: ലോക്ഡൗണിന് ശേഷം അടഞ്ഞുകിടക്കുന്ന സിനിമ തീയേറ്ററുകൾ തുറക്കുന്നതിന് തീരുമാനമായി. ഈ മാസം 25 മുതൽ തീയേറ്ററുകൾ തുറക്കാനാണ് കൊവിഡ് അവലോകന യോഗത്തിൽ തീരുമാനമായത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തന്നെ തീയേറ്ററുകൾ തുറക്കും. പൂർണമായ തുറക്കൽ എന്നാൽ സാദ്ധ്യമാകില്ലെന്നാണ് സൂചന. ഇക്കാര്യങ്ങൾ സിനിമാ സംഘടനകളുമായി ച‌ർച്ച ചെയ്‌ത് സർക്കാർ മാർഗരേഖ പുറത്തിറക്കും. ഏതാണ്ട് ആറ് മാസത്തിന് ശേഷമാണ് സംസ്ഥാനത്ത് സിനിമാ തീയേറ്ററുകൾ തുറക്കുന്നത്.

പൊതുചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം വർദ്ധിപ്പിക്കണമെന്നുമുള‌ള ആവശ്യങ്ങളിലും തീരുമാനം ഉണ്ടാകും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള‌ള കൊവിഡ് അവലോകന യോഗ തീരുമാനം വൈകാതെ അറിയുമെന്നാണ് സൂചന,

എന്നാൽ ഉടൻ തീയേറ്ററുകൾ തുറക്കണമെന്ന ആവശ്യത്തോട് മുൻപ് ആരോഗ്യവകുപ്പിന് എതിർപ്പാണുണ്ടായിരുന്നത്. സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ രണ്ടാംഘട്ട ആലോചനകളും നടന്നു. രണ്ട് മണിക്ക് നടന്ന യോഗത്തിൽ വിദ്യാർത്ഥി സംഘടനകളുമായും 3.30ന് തൊഴിലാളി സംഘടനകളുമായും അഞ്ചിന് തദ്ദേശ സ്ഥാപനങ്ങളിലെ ഭരണാധിപന്മാരുമായും ആറ് മണിക്ക് ഡിഡിഇ, ആർഡിഡിമാരുമായും ചർച്ച നടത്തും.

സംസ്ഥാനത്ത് സ്‌കൂൾ തുറക്കുന്ന ആദ്യ ദിനം തന്നെ നേരിട്ട് ക്ലാസിലേക്ക് കടക്കില്ല. ആദ്യം കുട്ടികളുടെ സംഘർഷം കുറക്കാനുള‌ള ക്ളാസുകളും തുടർന്ന് പ്രത്യേക ഫോക്കസ്‌ഡ് ഏരിയ നിശ്ചയിച്ചാകും ക്ലാസ്. ആദ്യ മാസം യൂണിഫോമും ഹാജരും നിർബന്ധമല്ല.