‘തടവറയില്‍ ഒരു വര്‍ഷം; സിദ്ധിഖ് കാപ്പന് നീതി നല്‍കുക’ ജന്മനാട്ടിൽ പ്രതിഷേധ ജ്വാലയും പൊതുസമ്മേളനവും

മലപ്പുറം : ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചുവന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ഉത്തര്‍പ്രദേശ് പോലീസിന്റെ കള്ളക്കേസില്‍ തടവറയിലായിട്ടു ഒരു വര്‍ഷം തികയുകയാണ്. വിവാദമുയര്‍ത്തിയ യു.പി ദളിത് പെണ്‍കുട്ടിയുടെ പീഡനവും കൊലയും സംബന്ധിച്ച കാര്യങ്ങള്‍ റിപോര്‍ട്ട് ചെയ്യാനായി ഹത്രാസിലേക്കു പോകുന്ന വഴിയിലാണ് 2020 ഒക്ടോബര്‍ 5നു യു.പി. പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. തുടര്‍ന്നു യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ അദ്ദേഹത്തിനെതിരെ ചുമത്തി.

എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ തന്നെ കാപ്പനെതിരെ കെട്ടിച്ചമച്ച കേസുകള്‍ ദുര്‍ബലവും വസ്തുതാവിരുദ്ധവുമാണെന്ന് വിചാരണക്കോടതി കണ്ടെത്തുകയുണ്ടായി. ഹത്രാസില്‍ കലാപം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കാപ്പന്‍ അങ്ങോട്ട് പുറപ്പെട്ടത് എന്നതടക്കമുള്ള ചാര്‍ജുകള്‍ ഇതിനകം തന്നെ മഥുരയിലെ വിചാരണക്കോടതി റദ്ദാക്കിക്കഴിഞ്ഞു. എന്നാല്‍ യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്തതിനാല്‍ ജാമ്യഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

സിദ്ദിഖ് കാപ്പന്‍ ഇന്ത്യയില്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന്റെ ഇരയാണ്. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശസമിതി അടക്കം അംഗീകരിച്ച ‘മനസ്സാക്ഷി തടവുകാരന്‍’ എന്ന നിലയിലുള്ള എല്ലാ പരിഗണനകള്‍ക്കും അതിനാല്‍ അദ്ദേഹം അര്‍ഹനുമാണ്.

ഇത്തരുണത്തില്‍ കേരളസര്‍ക്കാര്‍ അതിന്റെ ചുമതല നിറവേറ്റണം എന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. ഒന്ന്, കേസിലെ വസ്തുതകള്‍ ഇതിനകം തന്നെ വ്യക്തമായ സ്ഥിതിയില്‍ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് നീതി ലഭിക്കാനായി കേരളസര്‍ക്കാര്‍ ഇടപെടണം; കേസില്‍ അദ്ദേഹത്തിനു വേണ്ടി കക്ഷി ചേരുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണം. രണ്ട്, അദ്ദേഹത്തിന്റെ ഭാര്യയും മൂന്നു കുട്ടികളും ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാത്ത അവസ്ഥയിലാണ്. അവര്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരകളാണ്. അവരുടെ ജീവിതപ്രയാസങ്ങള്‍ ലഘൂകരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര സാമ്പത്തികസഹായം അനുവദിക്കണം.

ഈ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സിദ്ദിഖ് കാപ്പന്റെ ജന്മനാടായ പൂച്ചോലമാട് പ്രതിഷേധ ജ്വാലയും പ്രതിഷേധ സമ്മേളനവും ഒക്ടോബർ 5 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് നടക്കും. എം പി അബ്ദുസമദ് സമദാനി ഉദ്ഘാടനം ചെയ്യും. പൂച്ചോലമാട് മഹല്ല് കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. മഹല്ല് പ്രസിഡണ്ട് പൂവിൽ കോമു കുട്ടി ഹാജി അധ്യക്ഷത വഹിക്കും. സിദ്ദിഖ് കാപ്പൻ ഐക്യദാർഢ്യസമിതി ജനറൽ കൺവീനർ ശ്രീജ നെയ്യാറ്റിൻകര, കൺവീനർ കെ പി ഒ റഹ്മത്തുള്ള , മലപ്പുറം പ്രസ് ക്ലബ് സെക്രട്ടറി കെ പി എം റിയാസ് , മഹല്ല് സെക്രട്ടറി കാപ്പൻ രായിൻ കുട്ടി മാസ്റ്റർ , വേങ്ങര പ്രസ് ഫോറം പ്രസിഡന്റ് കെ കെ രാമകൃഷ്ണൻ , സെക്രട്ടറി കെ. ടി അമാനുള്ള, സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത് എന്നിവർ പങ്കെടുക്കും.