കോൺഗ്രസ് ഓഫീസ് അടിച്ചുവാരാൻ പോലും യോഗ്യതയില്ലാത്ത ഒരുത്തനാണ് മലപ്പുറം ജില്ലാ കോൺഗ്രസിന്റെ തലപ്പത്തിരിക്കുന്നത്: പി.വി അൻവർ എംഎൽഎ

മലപ്പുറം: കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ ബിജെപി ഏജന്റാണെന്ന ആരോപണവുമായി നിലമ്പൂർ എംഎൽഎ പി.വി അൻവർ. കപിൽ സിബൽ അടക്കമുള്ള മുതിർന്ന നേതാക്കളെ ഒഴിവാക്കി ബിജെപിക്ക് അനുകൂലമായി പ്രവർത്തിക്കുകയാണ് വേണുഗോപാലെന്നും അദ്ദേഹം ആരോപിച്ചു. തന്നെക്കുറിച്ചുള്ള വിവാദം പ്രതിപക്ഷം ഉണ്ടാക്കിയതാണ് എന്നും വാർത്താ സമ്മേളനത്തിൽ അൻവർ പറഞ്ഞു.

‘എന്നെ തെരഞ്ഞല്ല കോൺഗ്രസ് ടോർച്ചടിക്കേണ്ടത്. അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിക്ക് അകത്തേക്കാണ്. ഇന്ത്യയിൽ ആകമാനം കോൺഗ്രസ് തകർന്നു. മറ്റുള്ള സംസ്ഥാനങ്ങളിൽ കെസി വേണുഗോപാലിന്റെ നേതൃത്വത്തിൽ കോൺഗ്രസിനെ തകർത്തു കൊണ്ടിരിക്കുകയാണ്. കോൺഗ്രസിലെ നമ്പർ വൺ ബിജെപി ഏജന്റാണ് കെ.സി വേണുഗോപാൽ. വെറുതെ പറയുകയല്ല. കർണാടകയിൽ കോൺഗ്രസിനെ പരാജയപ്പെടുത്തി. ഗോവയിൽ മന്ത്രിസഭ രൂപീകരിക്കാനുള്ള സാഹചര്യം നഷ്ടപ്പെടുത്തിയതും വേണുഗോപാലാണ്. ഏറ്റവും അവസാനമായി പഞ്ചാബ് കോൺഗ്രസിന് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. കപിൽ സിബലിനെയും ഗുലാം നബി ആസാദിനെയും പോലുള്ള കോൺഗ്രസിന്റെ തലമുതിർന്ന നേതാക്കന്മാരെ പൂർണമായും ഒഴിവാക്കി വേണുഗോപാൽ കോൺഗ്രസിനെ നയിക്കുകയാണ്. അദ്ദേഹം ആരാണെന്ന് മുൻ കോൺഗ്രസുകാരനായ എനിക്കും പത്രപ്രവർത്തകർക്കും അറിയാം.’- അൻവർ പറഞ്ഞു.

‘ഇന്ന് കേരളത്തിൽ കോൺഗ്രസിനെ നയിക്കുന്നത് കെസി വേണുഗോപാലിന്റെ നോമിനിയാണ്. നാളെ ബിജെപിയിലേക്ക് പോകും എന്ന് പറഞ്ഞ ആളാണ് കേരളത്തിൽ കോൺഗ്രസിനെ നയിക്കുന്നത്. പിവി അൻവർ ജനങ്ങൾക്കിടയിൽ ഇന്നുമുണ്ട്, നാളെയുമുണ്ട്, എന്നുമുണ്ടാകും.’- അദ്ദേഹം കൂട്ടിച്ചേർത്തു.

‘ജില്ലാ കമ്മിറ്റി ഓഫീസിൽ അടിച്ചുവാരാൻ യോഗ്യതയില്ലാത്ത ഒരുത്തനാണ് മലപ്പുറം ജില്ലാ കോൺഗ്രസിന്റെ തലപ്പത്തിരിക്കുന്നത്. കുട്ടിക്കുരങ്ങിനെ പോലെയാണ് കളിക്കുന്നത്. അത്രയേ അദ്ദേഹത്തെ കുറിച്ച് പറയാനുള്ളൂ. പരനാറികളായ ചിലർ ഇവിടെയുണ്ട്. അഡ്വ.ജയശങ്കർ അടക്കമുള്ളവർ. ഇവർക്ക് എന്തു തെമ്മാടിത്തവും കാണിക്കാം എന്നാണ് വിചാരം. കുറച്ചെല്ലാം ക്ഷമിക്കും. പിന്നെ അവന്റെ സംസ്‌കാരത്തിന് അനുസരിച്ച് മറുപടി കൊടുക്കാൻ ഞാൻ ബാധ്യസ്ഥനാണ്. ഇതിനെല്ലാം ഞാൻ മറുപടി നൽകിയിരിക്കും. എംഎൽഎ പദവി ജനങ്ങൾ നൽകിയതാണ്. അതുണ്ട് എന്നതു കൊണ്ട് ഒന്നും കേൾക്കാതെ തലതാഴ്ത്തി മിണ്ടാതെ ഇരിക്കും എന്ന് കരുതേണ്ട’- അദ്ദേഹം കൂട്ടിച്ചേർത്തു.

‘വി.ഡി സതീശൻ പറഞ്ഞ തെറിയൊന്നും ഞാൻ ജീവിതത്തിൽ പറഞ്ഞിട്ടില്ല. അതിന് ഞാൻ ആയിരം ജന്മം ജനിക്കണം. ജയശങ്കറിനെപ്പോലെയുള്ള ആളുകളുടെ കാര്യത്തിൽ ഇനി മറുപടി പറഞ്ഞിരിക്കും. വിവാദങ്ങൾ എന്നെ സംബന്ധിച്ച് പുത്തരിയല്ല. മലപ്പുറം ജില്ലയിൽ ഇന്ന് നാല് എംഎൽഎമാരുണ്ട്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ നാല് എട്ടാകും. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം മാറാൻ പോകുകയാണ്. ആയിരങ്ങൾ സി.പി.എമ്മിലേക്ക് വരികയാണ്.’ – അൻവർ വ്യക്തമാക്കി.

‘ആഫ്രിക്കയിലെ സ്ഥിതി വളരെ അനുകൂലമാണ്. അൻവർ മുതലാളി നല്ല തൊഴിലാളിയായി അവിടെ പണിയെടുത്തു കൊണ്ടിരിക്കുകയാണ്. ശരീരത്തിലെ നിറം കണ്ടില്ലേ. വെവ്വേറെ കളറാണ്. രാവിലെ ആറു മണിക്ക് തുടങ്ങുന്ന വെയിൽ ഏഴര വരെയുണ്ടാകും. നല്ലവണ്ണം അധ്വാനിച്ചാണ് ജീവിക്കുന്നത്. കോൺഗ്രസിന്റെ ആദ്യകാലത്തെ സെക്യുലർ, സോഷ്യലിസ്റ്റ് സംസ്‌കാരം ഉൾക്കൊണ്ട വ്യക്തിയാണ്. നമ്മൾ ആഫ്രിക്കയിൽ ഇനിയും പോകും.’- അൻവർ കൂട്ടിച്ചേര്‍ത്തു.