ഇന്ന് രാത്രി മഴ കനക്കും, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാദ്ധ്യത, അതീവ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴകനക്കുമെന്ന് മുന്നറിയിപ്പ്. മലയോര മേഖലകളിലാണ് കൂടുതൽ മഴയ്ക്ക് സാദ്ധ്യത. രാത്രിയോടെ തീവ്രമാവും. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.

കഴിഞ്ഞ ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിച്ച പ്രദേശങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലിനും സാദ്ധ്യത കൂടുതലായതിനാൽ അതീവ ജാഗ്രത പുലർത്താൻ നിർദ്ദേശമുണ്ട്. താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍ തുടങ്ങിയ ഇടങ്ങളിൽ താമസിക്കുന്നവർക്കും അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച തുലാവർഷം എത്തുന്നതിന് മുന്നോടിയായി കിഴക്കൻ കാറ്റ് സജീവമായതും തെക്കൻ തമിഴ്നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടതുമാണ് മഴയ്ക്ക് കാരണം. തിങ്കളാഴ്ച വരെ മഴ തുടർന്നേക്കാമെന്നാണ് മുന്നറിയിപ്പ്.

ഇടിമിന്നലിനും ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. കാറ്റ് ശക്തമാകാൻ സാദ്ധ്യതയുളളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകുന്നതിന് വിലക്കുണ്ട്. ഇന്നലെ രാത്രി പലയിടത്തും കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടായെങ്കിലും പുലർച്ചയോടെ മഴ ശമിച്ചിരുന്നു. ആർക്കും ജീവഹാനി ഉണ്ടായിട്ടില്ല. മഴമുന്നറിയിപ്പിനെ തുടർന്ന് നാലായിരത്തിലധികം പേർ ഇപ്പോഴും ദുരിതാശ്വാറസ ക്യാമ്പുകളിൽ കഴിയുകയാണ്. പ്രളയമുണ്ടായാൽ രക്ഷാപ്രവർത്തനത്തിനുള്ള എല്ലാ സംവിധാനങ്ങളും സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ട്.