തിരൂരിലേക്ക്‌ പറന്നെത്തി ലംബോർഗിനി

നെടുമ്പാശ്ശേരി : കൊച്ചി വിമാനത്താവളത്തിൽ ആദ്യമായി വിമാന മാർഗം കോടികൾ വിലവരുന്ന ലംബോർഗിനി കാറെത്തി. അബുദാബിയിലെ വ്യവസായിയായ മലപ്പുറം തിരൂർ സ്വദേശി റഫീഖ് ആണ് കാർ കൊണ്ടുവന്നത്.

ബുധനാഴ്ച പുലർച്ചെ ഇത്തിഹാദ് വിമാനത്തിലാണ് 3.7 കോടി രൂപ വില വരുന്ന ലംബോർഗിനി കാർ അബുദാബിയിൽനിന്ന്‌ കൊച്ചിയിൽ എത്തിച്ചത്.

അബുദാബി രജിസ്‌ട്രേഷനിലുള്ള കാർ കസ്റ്റംസിന്റെ കാർനെറ്റ് സ്‌കീം പ്രകാരമാണ് കേരളത്തിൽ കൊണ്ടുവന്നത്. ഇതുപ്രകാരം വിദേശത്തുനിന്ന് കൊണ്ടുവരുന്ന കാറുകൾക്ക് ഇവിടെ നികുതി അടയ്ക്കേണ്ടതില്ല.ആറ് മാസം വരെ കേരളത്തിൽ ഉപയോഗിക്കാം. അതിനുശേഷം മടക്കിക്കൊണ്ടുപോകണം.

കാർ വിമാനമാർഗം കൊണ്ടുവരുന്നതിന് 10 ലക്ഷത്തോളം രൂപ ചെലവായി. സാധാരണ കപ്പലിലാണ് വിദേശത്തുനിന്ന്‌ കാറുകൾ കൊണ്ടുവരാറുള്ളത്.