ജില്ലയില്‍ ആറ് ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഹോമിയോപ്പതി കോവിഡ് പ്രതിരോധമരുന്ന് നല്‍കും

ജില്ലയില്‍ സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി ഹോമിയോപ്പതി വകുപ്പ് 1,222 വിദ്യാലയങ്ങളിലായി  ആറ് ലക്ഷം വിദ്യാര്‍ഥികള്‍ക്ക് കോവിഡ് പ്രതിരോധമരുന്ന് നല്‍കും. ഒക്ടോബര്‍ 25 മുതല്‍ 27 വരെ 112 കിയോസ്‌കുകളിലായാണ് മരുന്ന് വിതരണം ചെയ്യുന്നത്. കേന്ദ്ര ആയുഷ് വകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് ആര്‍സ് ആല്‍ബ് 30 എന്ന ഗുളിക രൂപത്തിലുള്ള പ്രതിരോധമരുന്ന് നല്‍കുന്നത്. മൂന്ന് ഗുളികകള്‍ അടങ്ങിയ സ്ട്രിപ്പായിട്ടാണ്  വിതരണം. മരുന്നുകള്‍ അഞ്ച് വയസുമുതല്‍ 17 വയസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് സൗജന്യമായി നല്‍കുന്നത്. പ്രതിരോധമരുന്ന് ആവശ്യമുള്ള കുട്ടികളുടെ രക്ഷാകര്‍ത്താക്കളുടെ സമ്മതപത്രത്തോടെ മാത്രമേ ഗുളികകള്‍ നല്‍കൂ. ഇതിനായി https://ahims.kerala.gov.in/ ല്‍ രജിസ്റ്റര്‍ ചെയ്യാം. അധ്യാപകര്‍ക്കും ആവശ്യമുണ്ടെങ്കില്‍ മരുന്ന് നല്‍കും. മൂന്ന് ദിവസങ്ങളിലും രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് നാലുവരെ പഞ്ചായത്തുതല ഹോമിയോ ആശുപത്രികള്‍വഴി ഇത് വിതരണം ചെയ്യും. മരുന്നിന്റെ ഉപയോഗം സംബന്ധിച്ച് ലഘുലേഖകള്‍ കുട്ടികള്‍ക്ക് നല്‍കും. സര്‍ക്കാര്‍ ഹോമിയോ ആശുപത്രികള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ പ്രത്യേക കിയോസ്‌കുകള്‍ സജ്ജീകരിച്ചാണ് മരുന്നുവിതരണം. മരുന്ന് വിതരണത്തിനായി സ്വകാര്യ ഹോമിയോ ഡോക്ടര്‍മാരുടെ സഹകരണവും തേടിയിട്ടുണ്ട്. ദേശീയ ആരോഗ്യമിഷന്റെ കേന്ദ്രങ്ങളിലും പ്രതിരോധമരുന്ന് ലഭിക്കും.  ഈ ക്രമീകരണങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.റംലത്ത് കുഴിക്കാട്ടില്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്കായുള്ള ടോള്‍ ഫ്രീ നമ്പര്‍: 1800-599-2011. ഫോണ്‍: 9633313330.