ട്രക്കും ഇന്ധന ടാങ്കറും കൂട്ടിയിടിച്ചു; ചോര്‍ന്ന എണ്ണ ശേഖരിക്കുന്നതിനിടെ സ്‌ഫോടനം, നൂറിലേറെ മരണം

ഫ്രീടൗണ്‍: ആഫ്രിക്കന്‍ രാജ്യമായ സിയേറ ലിയോണില്‍ എണ്ണ ടാങ്കര്‍ പൊട്ടിത്തെറിച്ച് നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു. രാജ്യത്തിന്റെ തലസ്ഥാനമായ ഫ്രീടൗണിലാണ് സ്‌ഫോടനം നടന്നതെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നഗരത്തിന്റെ കിഴക്കന്‍ പ്രദേശത്ത് വെള്ളിയാഴ്ച രാത്രി വൈകിയാണ് സ്‌ഫോടനമുണ്ടായത്. എണ്ണ ടാങ്കര്‍ മറ്റൊരു ട്രക്കുമായി കൂട്ടിയിടിച്ചതാണ് അപകടത്തിന് കാരണമായത്.

അപകടം നടന്നയുടന്‍ ടാങ്കറില്‍ നിന്ന് ചോര്‍ന്ന എണ്ണ ശേഖരിക്കാന്‍ പരിസരവാസികള്‍ തടിച്ചുകൂടിയിരുന്നു. ഇവര്‍ എണ്ണ ശേഖരിക്കുന്നതിനിടെ ടാങ്കര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതാണ് മരണസംഖ്യ ഇത്രയധികം ഉയരാന്‍ കാരണമായതെന്ന് പരിസരവാസികള്‍ പറഞ്ഞു.

മരണസംഖ്യ സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. നഗരത്തിലെ ആശുപത്രികളിലെല്ലാം പരിക്കേറ്റവരെ കൊണ്ട് നിറഞ്ഞിരിക്കുന്നതാണ് വിവരം. അപകടത്തിന്റെതെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മാരകമായി പരിക്കേറ്റവര്‍ തെരുവുകളില്‍ വീണ് കിടക്കുന്നത് ദൃശ്യങ്ങളില്‍ കാണുന്നുണ്ട്.

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മുന്‍കാലങ്ങളില്‍ സമാനമായ രീതിയിലുള്ള അപകടങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.