വിദ്യാർത്ഥിനിയുടെ സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കി വിവാഹ വാഗ്ദാനം നൽകി പീഡനം: 21കാരനെ കയ്യോടെ പൊക്കി പൊലീസ്

പാല: വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പ്ലസ് ടു വിദ്യാർത്ഥിനിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കിയ കേസിൽ അറസ്റ്റിലായത് 21കാരനായ യുവാവ്. വയനാട് മാനന്തവാടി എക്കണ്ടി വീട്ടിൽ മുഹമ്മദ് അജ്മലാണ് (21) പൊലീസിന്റെ പിടിയിലായത്. ഇയാൾ പെൺകുട്ടിക്ക് വിവാഹ വാഗ്ദാനം നൽകി വലയിലാക്കിയ ശേഷം നഗ്ന ചിത്രങ്ങളും വീഡിയോയും ആവശ്യപ്പെടുകയായിരുന്നു.

പാലായിലെ മൊബൈൽ കടയിലെ ജീവനക്കാരനായിരുന്നു മുഹമ്മദ്. ഈ കടയിൽ പെൺകുട്ടി മൊബൈൽ ചാർജ് ചെയ്യാൻ എത്തിയിരുന്നു. ഇവിടെ നിന്ന് വിദ്യാർത്ഥിയുടെ ഫോൺ നമ്പർ കരസ്ഥമാക്കിയ യുവാവ് തുടർന്ന് വാട്‌സാപ്പിലൂടെ നിരന്തരം ബന്ധപ്പെടുകയായിരുന്നു. മാസങ്ങളോളം ചാറ്റിങ് തുടർന്നു. പ്രണയം വളർന്നതോടെ ഇയാൾ പെൺകുട്ടിയെ കെണിയിൽ പെടുത്തുക ആയിരുന്നു.

പെൺകുട്ടിയുടെ മാനസിക നിലയിൽ സംശയം തോന്നിയ രക്ഷിതാക്കൾ കുട്ടിയോട് സംസാരിച്ചപ്പോഴാണ് വിവരങ്ങൾ അറിയുന്നത്. പൊലീസ് സ്റ്റേഷനിൽ മാതാപിതാക്കളോടൊപ്പം എത്തിയ പെൺകുട്ടി ചൈൽഡ് ഫ്രണ്ട്ലി ഓഫിസർക്ക് വിവരങ്ങൾ കൈമാറി.

പാലായിൽ നിന്നു മുങ്ങിയ പ്രതി വയനാട്ടിൽ മൊബൈൽ കട നടത്തുകയായിരുന്നു. പ്രതിയുടെ പക്കൽ നിന്ന് മൊബൈൽ ഫോണും ലാപ്‌ടോപ്പും കണ്ടെടുത്തിട്ടുണ്ട്. ഡിവൈഎസ്‌പി ഷാജു ജോസ്, എസ്എച്ച്ഒ കെ.പി.ടോംസൺ, എസ്‌ഐമാരായ അഭിലാഷ്, ഷാജി സെബാസ്റ്റ്യൻ, എഎസ്‌ഐ ജോജൻ ജോർജ്, ബിജു കെ.തോമസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഷെറിൻ സ്റ്റീഫൻ മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.