ഡോ.കഫീൽഖാനെ യുപി സർക്കാർ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

ലക്നൗ: ഗൊരഖ്പൂരിലെ ബിആർഡി മെഡിക്കൽ കോളജിലെ ശിശുരോഗ വിദഗ്ധനായ ഡോ.കഫീൽ ഖാനെ യുപി സർക്കാർ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഗൊരഖ്പൂരിലെ ശിശുമരണവുമായി ബന്ധപ്പെട്ടാണ് നടപടി. 2017ലെ സസ്പെൻഷനെതിരെ നിയമപോരാട്ടം തുടരവെയാണ് സർക്കാർ നടപടി.

2017ൽ ഗൊരഖ്പൂരിലെ ബിആർഡി മെഡിക്കൽ കോളജിൽ ഓക്സിജൻ കിട്ടാതെ 63 കുട്ടികൾ മരിച്ചിരുന്നു. ഇത് വലിയ രാഷ്ട്രീയവിവാദത്തിന് ഇടവച്ചിരുന്നു. അധികാരത്തിലേറ്റ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു

സംഭവത്തിൽ എട്ടുപേരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. ഇതിൽ കഫീൽ ഖാൻ ഒഴികെ മറ്റ് ഏഴ് പേരെയും യുപി സർക്കാർ ജോലിയിലേക്ക് തിരിച്ചെടുത്തിരുന്നു. പൗരത്വനിയമത്തിനെതിരെ പ്രതിഷേധിച്ചതിന് കഫീൽഖാനെ യുപി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുകയും ചെയ്തിരുന്നു.