Fincat

മലപ്പുറത്തെ പ്രമുഖ ആശുപത്രിയിൽ പരിശോധനക്കെത്തിയ 21കാരിയെ ഡോക്ടർ ലൈംഗിക പീഡിനത്തിനു ശ്രമിച്ചതായി പരാതി

മലപ്പുറം: മലപ്പുറത്തെ പ്രമുഖ ആശുപത്രിയിൽ പരിശോധനക്കെത്തിയ 21കാരിയെ പുരുഷ ഓർത്തോ ഡോക്ടർ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. യുവതി രക്ഷിതാക്കളോടൊപ്പമാണ് വയറു വേദനക്കും പുറംവേദനക്കും ചികിത്സ തേടി ആശുപത്രിയിലെത്തിയത്.

ആദ്യം ലേഡി ഗൈനക്കോളജി ഡോക്ടറെ കാണിച്ചെങ്കിലും ഇതെ ആശുപത്രിയിലെ തന്നെ ഓർത്തോ ഡോക്ടറെ കാണിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. കൺൾട്ടിങ് റൂമിൽ എത്തിയപ്പോൾ ഓർത്തോ ഡോക്ടർ രക്ഷിതാക്കളെ പുറത്താക്കി വാതിൽ കുറ്റിയിട്ടു. രോഗിയുടെ അടിവസ്ത്രം വരെ പൂർണ്ണമായും അഴിച്ചു മാറ്റിയാണ് പീഡിപ്പിക്കാൻ ശ്രമിച്ചതെന്നാണ് പരാതി.

യുവതിയുടെ രഹസ്യ ഭാഗത്തു പത്ത് മിനിട്ടോളം പുരുഷ ഡോക്ടർ ലൈംഗിക ഉദ്ദേശ്യത്തോടെ സ്പർശിച്ചൂ എന്നാണ് പരാതിയിൽ പറയുന്നത്. രോഗി എതിർത്തിട്ടും പരിശോധന തുടർന്നു. ലൈംഗിക പീഡനത്തിനു എതിരെ പരാതി നൽകിയിട്ടും പൊലീസിൽ അറിയിക്കാതെ ഒതുക്കി തീർക്കാനുള്ള ശ്രമം ഹോസ്പിറ്റൽ മാനേജ്മെന്റ് നടത്തുന്നതായും പരാതിയിൽ പറയുന്നു.

കേസ് ഒതുക്കി തീർക്കാൻ ഉന്നത രാഷ്ട്രീയതലത്തിൽ ശ്രമവും നടക്കുന്നുണ്ട്. പരാതി ജില്ലാ പൊലീസ് മേധാവിക്ക് നൽകാനും നീക്കമുണ്ട്. രഹസ്യ മൊഴി എടുക്കുന്നതോടെ ഡോക്ടറുടെ അറസ്റ്റ് ഉടൻ നടന്നേക്കുമെന്ന പ്രതീക്ഷയിലാണ് പരാതിക്കാരിയും ബന്ധുക്കളും.

മാസങ്ങൾക്ക് മുമ്പ് ഇതെ അസുഖത്തിനു 20 വയസ്സായ മറ്റൊരു വനിതാ രോഗിയെ പരിശോധിച്ച ഇതെ ഡോക്ടർക്ക് വനിതാ രോഗിയിൽ നിന്നും ബന്ധുകളിൽ നിന്നും അടിയേറ്റിരുന്നു. തുടർന്ന് ഡോക്ടറെകൊണ്ട് മാപ്പ് പറയിപ്പിച്ച് ആശുപത്രി മാനേജ്മെന്റ് സംരക്ഷിച്ച് കേസ് ഒതുക്കി തീർക്കുകയായിരുന്നു എന്നും ആരോപണമുണ്ട്. ഐ.എം.എ. മലപ്പുറം ജില്ലാ ചാപ്റ്ററും കേസ് ഒതുക്കി തീർക്കാൻ ശ്രമം നടത്തുന്നതായി ആക്ഷേപം ഉയർന്നിട്ടുണ്ട്.