പെട്രോൾ പമ്പിൽ നിന്ന് പണവുമായി കടന്ന ജീവനക്കാരൻ അറസ്റ്റിൽ

വണ്ടൂർ: തിരുവാലി എറിയാട് കളത്തിങ്ങൽ പെട്രോൾ പമ്പിൽ നിന്ന് 43,​400 രൂപയുമായി കടന്ന അസാം സ്വദേശി മിർജാനു റഹ്മാനെ കർണ്ണാടകയിലെ ചിക്ക്‌മംഗളൂരുവിൽ നിന്ന് വണ്ടൂർ പൊലീസ് അറസ്റ്റ് ചെയ്തു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തിലാണ് പ്രതി പിടിയിലായത്.
അഞ്ച് മാസമായി പെട്രോൾ പമ്പിൽ ജോലി ചെയ്തു വരികയായിരുന്ന ഇയാൾ സെപ്തംബർ 28ന് രാത്രി ഏഴോടെയാണ് കളക്‌ഷൻ ബാഗിൽ നിന്ന് പണമെടുത്ത് രക്ഷപ്പെട്ടത്. തുടർന്ന് രണ്ട് മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത് പാലക്കാട് വഴി ട്രെയിൻ മാർഗ്ഗം നാട്ടിലേക്ക് തിരിച്ചു.

പമ്പുടമയുടെ പരാതിയിൽ കേസെടുത്ത പൊലീസ് പാലക്കാട് റെയിൽവേ സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോൾ പ്രതിയുടെ യാത്രാവിവരങ്ങൾ ലഭിച്ചെങ്കിലും സീറ്റ് നമ്പർ മാറിയിരുന്നതിനാൽ പിടിക്കാനായില്ല. പ്രതിയുടെ നമ്പറിലേക്ക് സ്ഥിരമായി വന്ന ഒരു യുവതിയുടെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തുമ്പായത്. ചിക്ക്‌മംഗളൂരുവിലെ കൃഷിത്തോട്ടത്തിൽ ജോലി ചെയ്യുകയായിരുന്നു പ്രതി. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.