പെരിന്തൽമണ്ണയിൽ വീണ്ടും വൻ ലഹരിവേട്ട.

പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ വീണ്ടും വൻ ലഹരിവേട്ട. അന്താരാഷ്ട്രമാർക്കറ്റിൽ അഞ്ചുലക്ഷത്തിലധികം രൂപ വിലവരുന്ന സിന്തറ്റിക് പാർട്ടി ഡ്രഗ് ഇനത്തിൽപ്പെട്ട അതിമാരക മയക്കുമരുന്നായ എംഡിഎംഎ (മെഥിലിൻ ഡയോക്സി മെത്ത് ആംഫിറ്റമിൻ) പിടികൂടി. ക്രിസ്റ്റൽ രൂപത്തിലുള്ള 51 ഗ്രാം ലഹരിമരുന്നുമായാണ് പെരിന്തൽമണ്ണ പിടിഎം കോളേജ് പരിസരത്തു നിന്ന് ഒറ്റപ്പാലം സ്വദേശി അത്താണിക്കൽ മുഹമ്മദ് ഷാഫി (23) പിടിയിലായത്.

ജില്ലയിൽ യുവാക്കളുടെ ഇടയിൽ സിന്തറ്റിക് മയക്കുമരുന്നുകളായ എംഡിഎംഎ, എൽഎസ്എൽഡി തുടങ്ങിയവയുടെ ഉപയോഗം വർധിച്ചുവരുന്നതായി വാർത്തകളുണ്ടായിരുന്നു. മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരാഴ്ചയോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ലഹരിമരുന്ന് പിടികൂടിയത്.

ബാംഗ്ലൂരിൽ നിന്നും ഗ്രാമിന് 1000 രൂപ നിരക്കിൽ വാങ്ങി ട്രയിൻ മാർഗം കേരളത്തിലെത്തിച്ച് 5000 രൂപമുതൽ വിലയിട്ട് ഒരു ഗ്രാം വരുന്ന പായ്ക്കറ്റുകളിലാക്കി മലപ്പുറം, പാലക്കാട്, എറണാകുളം, തൃശൂർ, കോയമ്പത്തൂർ ഭാഗങ്ങളിലെ ചെറുകിട വിൽപനക്കാർക്ക് കൈമാറിയാണ് വിൽപന. ബാംഗ്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നൈജീരിയൻ സംഘമാണ് ഇത്തരം മയക്കുമരുന്നുകൾ മൊത്തവിതരണക്കാർക്ക് വിൽപന നടത്തുന്നതെന്ന് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു.