മൂന്ന് മിനിറ്റിനകം മടങ്ങിയില്ലെങ്കിൽ 500 രൂപ പിഴ: കരിപ്പൂർ പാർക്കിങ് പ്രതിഷേധം ശക്തമാകുന്നു
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിലെ വാഹന പാർക്കിങ് പരിഷ്കാരവുമായി ബന്ധപ്പെട്ട വിവാദത്തിൽ സമയ നിർണയം പുനഃപരിശോധിക്കുന്നു. പാർക്കിങ്ങിലെ സമയ നിർണയം പുനഃപരിശോധിക്കുകയാണെന്നും ഉടൻ മാറ്റം വരുത്തുമെന്നും ഡയറക്ടർ ആർ. മഹാലിംഗം അറിയിച്ചതായി എം.പി. അബ്ദുസ്സമദ് സമദാനി എം.പി പറഞ്ഞു.

വിഷയത്തിൽ എം.പി വ്യാഴാഴ്ച വീണ്ടും നടത്തിയ അഭിമുഖത്തിലാണ് ഡയറക്ടർ ഇക്കാര്യം അറിയിച്ചത്. ഔദ്യോഗികമായി തീരുമാനമെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. അത് പൂർത്തിയാക്കി പാർക്കിങ് സമയം ഉടൻ പുതുക്കി നിശ്ചയിക്കുമെന്നും അദ്ദേഹം എം.പിയെ അറിയിച്ചു. വിമാനത്താവള അതോറിറ്റി ആസ്ഥാനത്തുനിന്നുള്ള തീരുമാനപ്രകാരമായിരിക്കും തുടർനടപടികൾ.
രാജ്യവ്യാപകമായി അതോറിറ്റിക്ക് കീഴിലെ വിമാനത്താവളങ്ങളിൽ നടത്തിയ പരിഷ്കാരത്തിന്റെ ഭാഗമായി കരിപ്പൂരിലും ഏർപ്പെടുത്തിയ സംവിധാനത്തിന് എതിരെയാണ് വ്യാപക വിമർശനം ഉയർന്നത്. ടെർമിനലിന് മുന്നിലെത്തുന്ന സ്വകാര്യ കാറുകൾ മൂന്ന് മിനിറ്റിനകം യാത്രക്കാരെ ഇറക്കുകയോ കയറ്റുകയോ ചെയ്യണം. സമയപരിധി അവസാനിച്ചാൽ 500 രൂപയാണ് പിഴ ഈടാക്കുന്നത്.
കൂടാതെ, കരാർ ഏറ്റെടുത്ത കമ്പനി ജീവനക്കാരുടെ പെരുമാറ്റത്തിനെതിരെയും വ്യാപക വിമർശനമുണ്ട്. വിഷയത്തിൽ വെള്ളിയാഴ്ച മലബാർ ഡെവലപ്മെൻറ് ഫോറം കരിപ്പൂരിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നുണ്ട്.

കരിപ്പൂരിലെ കോഴിക്കോട് വിമാനത്താവളം വഴി യാത്ര ചെയ്യണമെങ്കിൽ ‘സർക്കസ് പഠിക്കണോ’ എന്ന ചോദ്യമുന്നയിക്കുകയാണ് പ്രവാസികൾ അടക്കമുള്ള യാത്രക്കാർ. കാരണം മറ്റൊന്നുമല്ല. അവിടെ സൗജന്യമായി യാത്രക്കാരെയും ലഗേജും കയറ്റാനും ഇറക്കാനും അനുവദിക്കപ്പെട്ടിരിക്കുന്ന സമയം മൂന്ന് മിനിറ്റ് ആണ്. അതുകഴിഞ്ഞാൽ ജി.എസ്.ടി അടക്കം 500 രൂപയാണ് പിഴ ഈടാക്കുന്നത്. എൻട്രി ഗേറ്റിൽ നിന്ന് പാസും വാങ്ങി ഡ്രോപിങ്/പിക്കിങ് പോയിന്‍റിലെത്താൻ തന്നെ മൂന്ന് മിനിറ്റിലധികം എടുക്കും.
ഇനി അതൊഴിവാക്കിയാൽ തന്നെ മൂന്ന് മിനിറ്റ് കൊണ്ട് വരുന്നവർക്ക് വണ്ടിയിൽ കയറണം, പോകുന്നവർക്ക് വണ്ടിയിൽ നിന്നിറങ്ങണം. മൂന്ന് മിനിറ്റിനുള്ളിൽ തന്നെ ലഗേജ് കയറ്റുകയും ഇറക്കുകയും വേണം. ഇതിനൊക്കെ സർക്കസുകാരെ പോലെ അസാമാന്യ മെയ്വഴക്കം വേണമെന്നാണ് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നത്. അല്ലെങ്കിൽ ഓടുന്ന വണ്ടിയിൽ ചാടിക്കയറുകയോ അതിൽനിന്ന് ചാടിയിറങ്ങുകയോ വേണം. ഇത് അപകടവും നിയമവിരുദ്ധവുമല്ലേയെന്നാണ് യാത്രക്കാർ ചോദിക്കുന്നത്.
മറ്റ് വിമാനത്താവളങ്ങളിൽ കൂടുതൽ സമയം
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ആദ്യ 10 മിനിറ്റ് വരെ പാർക്കിങ് സൗജന്യമാണ്. അതുകഴിഞ്ഞാൽ ബൈക്കിന് 15 രൂപയും നാലുചക്ര വാഹനങ്ങൾക്ക് 80 രൂപയും ബസിന് 150 രൂപയും നൽകണം. ഒരുദിവസത്തേക്ക് പാർക്ക് ചെയ്യണമെങ്കിൽ 250 രൂപയാണ് ഫീസ്. തിരുവനന്തപുരം വിമാനത്താവളത്തിൽ പിക്കപ്പ് ആൻഡ് ഡ്രോപ്പിനായി ഗേറ്റ് ഫീ ഒഴിവാക്കിയിട്ടുണ്ട്. പാർക്കിങ് ഏരിയയിൽ കയറിയാൽ ആദ്യ 30 മിനിറ്റിന് 45 രൂപ നൽകണം. അതുകഴിഞ്ഞ് രണ്ട് മണിക്കൂർ വരെ 150 രൂപയും ഈടാക്കും. കയറുന്നതിനും ഇറങ്ങുന്നതിനും ഫീസ് ഇല്ല. നേരത്തെ ഗേറ്റിൽ ഫീസ് ഉണ്ടായിരുന്നു. ഇപ്പോൾ അത് ഒഴിവാക്കി.
കണ്ണൂർ വിമാനത്താവളത്തിൽ ആദ്യത്തെ 15 മിനിറ്റ് പാർക്കിങ് സൗജന്യമാണ്. അതുകഴിഞ്ഞ് രണ്ട് മണിക്കൂർ വരെ 70 രൂപ നൽകണം. അതുകഴിഞ്ഞ് പാർക്ക് ചെയ്യുന്ന ഓരോ മണിക്കൂറിനും 20 രൂപ വീതം ഈടാക്കും. യു.എ.ഇയിലേക്കുള്ള യാത്രക്കാർക്ക് റാപിഡ് പി.സി.ആർ പരിശോധന നടത്തുന്നതിന് കേരളത്തിലെ വിമാനത്താവളങ്ങളിൽ 2,490 രൂപ ഈടാക്കുന്നതിലുള്ള പ്രതിഷേധം പ്രവാസികൾ ശക്തമാക്കുന്നതിനിടെയാണ് കരിപ്പൂർ വിമാനത്താവളത്തിലെ പാർക്കിങ് ഫീസ് ഗൾഫ് യാത്രക്കാർക്കടക്കം ഇരുട്ടടിയാകുന്നത്.