എടക്കരയിൽ വീട്ടിൽ നിന്ന് നാടൻ തോക്കും തിരകളും പിടികൂടി

മലപ്പുറം: നിലമ്പൂർ എടക്കരയിൽ നാടൻ തോക്കും തിരകളും പിടികൂടി(seized). എടക്കര ബാലംകുളം സ്വദേശി സുഫിയാൻ്റെ(34) വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിലാണ് നാടൻ തോക്കും 11 തിരകളും പിടികൂടിയത്. കിടപ്പുമുറിയിലെ കാട്ടിലിനടിയിൽ ഒളിപ്പിച്ചുവെച്ച നിലയിൽ ആയിരുന്നു ഇവ.

ഒരു ഇടവേളക്കുശേഷം മലയോര മേഖലയിൽ മൃഗ നായാട്ട് സജീവമായിട്ടുണ്ട് എന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ എടക്കര പോലീസ് നടത്തിയ പരിശോധനയിലാണ് നാടൻ തോക്കും തിരകളും കണ്ടെത്തിയത്. കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു തോക്കും തിരകളും. തിര നിറച്ച നിലയിലായിരുന്നു തോക്ക്. വീട്ടിൽ പരിശോധന നടക്കുന്നതറിഞ്ഞ സുഫിയാൻ ഒളിവിലാണ്. ഇയാൾ നായാട്ടുസംഘത്തിലെ സജീവ സാന്നിദ്ധ്യമാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.  പ്രതിക്കായി അന്വേഷണം ഊർജിതമാക്കി.

മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ള മേഖലയിൽ അനധികൃതമായി തോക്ക് കൈവശം വെക്കുന്നത് മാവോയിസ്റ്റുകളുടെ കൈവശം എത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അത് കൊണ്ട് തന്നെ വരും നാളുകളിലും പരിശോധന ശക്തമാക്കും. തോക്ക് വിദഗ്ധ പരിശോധനക്കായി ഫോറൻസിക് ലാബിലേക്കയക്കും. മലയോര മേഖലയിൽ മൃഗ നായാട്ട് സജീവമായതായി മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നിലമ്പൂർ ഡിവൈഎസ്പി സാജു. കെ അബ്രഹാമിൻ്റെ കീഴിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.

എടക്കര പോലീസ് ഇൻസ്പെക്ടർ മഞ്ജിത് ലാൽ, പ്രത്യേക അന്വേഷണ സംഘത്തിലെ എസ് മാരായ എം. അസൈനാർ, കെ. ശിവൻ, സിപിഒമാരായ അഭിലാഷ് കൈപ്പിനി, കെ.ടി ആശിഫ് അലി, ടി. നിബിൻദാസ്, ജിയോ ജേക്കബ് എടക്കര സ്റ്റേഷനിലെ എസ് സി പി ഒ മുജീബ്, സിപിഒമാരായ ഇ.വി അനീഷ്, കെ.ജെ ഷൈനി, സി. സ്വാതി,  എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.