ബലാത്സംഗക്കേസ് പ്രതിയെ മലപ്പുറം പോലീസ് അസമിലെത്തി പൊക്കി


വണ്ടൂര്‍: ബലാത്സംഗക്കേസില്‍ ഒളിവിലായിരുന്ന പ്രതിയെ അസമിലെത്തി പോലീസ് സാഹസികമായി പിടികൂടി. അസം സിലാപത്തര്‍ സ്വദേശിയായ പ്രശാന്ത് കോന്‍വാറിനെയാണ് വണ്ടൂര്‍ പോലീസ് പിടികൂടിയത്. തീവ്രവാദിഭീഷണി നേരിടുന്ന പ്രദേശമായതിനാല്‍ ജില്ലാ പോലീസ് മേധാവിയുടെ സഹായത്തോടെ കമാന്‍ഡോകളെ ഉപയോഗിച്ച് വീടുവളഞ്ഞാണ് പ്രതിയെ പിടികൂടിയത്.

2018-ലാണ് കേസിനാസ്പദ സംഭവം. വണ്ടൂര്‍ കൂളിക്കാട്ടുപടിയില്‍ പ്ലൈവുഡ് കമ്പനിയില്‍ മാനേജരായിരുന്നു പ്രതി. അസം സ്വദേശിയായ പത്തൊമ്പതുകാരിയെ രണ്ടുതവണ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. പെണ്‍കുട്ടിക്ക് ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. ഇതോടെ പ്രശാന്ത് മുങ്ങി. പെണ്‍കുട്ടിയുടെ പരാതിയില്‍ വണ്ടൂര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

പ്രതി മൊബൈല്‍ഫോണ്‍ ഉപയോഗിക്കാത്തതും ബാങ്ക് ഇടപാടുകള്‍ ഒഴിവാക്കിയതും തിരിച്ചടിയായി. അന്വേഷണത്തിന് വണ്ടൂര്‍ സി.ഐ. ഇ. ഗോപകുമാറിന്റെ നേതൃത്വത്തില്‍ അഞ്ചംഗസംഘം രൂപവത്കരിച്ചിരുന്നു. ഇവര്‍ അസമിലെത്തി 12 ദിവസത്തോളം ഇയാള്‍ക്കായി അന്വേഷണം നടത്തി. ഒടുവിലാണ് വീടുവളഞ്ഞ് അറസ്റ്റുചെയ്തത്.

പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ്ചെയ്തു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.പി. ഉണ്ണിക്കൃഷ്ണന്‍, അനൂപ് കോളപ്പാട്, സിവില്‍ പോലീസ് ഓഫീസര്‍മാരായ എം. ഫൈസല്‍, കെ.സി. രാകേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.