പരപ്പനങ്ങാടി ബാങ്കിലെ മോഷണം; 11 വർഷത്തിനു ശേഷം പ്രതി പോലീസ് പിടിയിൽ

പരപ്പനങ്ങാടി: പരപ്പനങ്ങാടി അഞ്ചപ്പുരയിൽ പ്രവർത്തിക്കുന്ന ‘പരപ്പനങ്ങാടി സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ‘ഈവനിംഗ് ബ്രാഞ്ചിന്റെ പിൻഭാഗത്തുള്ള ജനൽചില്ല് തകർത്ത് രണ്ട് ഗ്രിൽ കമ്പികൾ ഇളക്കിമാറ്റി അകത്ത് കടന്ന് കളവ് നടത്തിയ കേസിലെ പ്രതിയെ പ്രത്യേക അന്വോഷണ സംഘം ശാസ്ത്രീയ അന്വേഷണത്തിലൂടെ 11 വർഷത്തിന് ശേഷം പിടികൂടി. നിരവധി മോഷണക്കേസിൽ പ്രതിയായ തമിഴ്നാട് കറുവാ സംഘത്തിലെ കുഞ്ഞൻ എന്ന അറമുഖൻ(35) നെ വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലെ പൂക്കാട്ടിരി അത്തിപ്പറ്റ എന്ന സ്ഥലത്ത് ഒളിവിൽ താമസമുണ്ടെന്ന് വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ അവിടെ ദിവസങ്ങളോളം നടത്തിയ അന്വോഷണത്തിലൂടെയണ് പ്രതിയെ പിടികൂടിയത്.

ഇയാളുടെ പേരിൽ ഗുരുവായൂർ, ചാവക്കാട്, പൊന്നാനി, കൽപ്പകഞ്ചേരി, മഞ്ചേരി എന്നീ സ്റ്റേഷനിലും മറ്റും കളവ് കേസുകൾ ഉണ്ട്. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് IPS ന്റെ നിർദേശപ്രകാരം താനൂർ DySP മൂസ വള്ളിക്കാടൻ, പരപ്പനങ്ങാടി ഇൻസ്പക്ടർ ഹണി കെ ദാസ് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വോഷണ സംഘാംഗങ്ങളായ സലേഷ്, സബറുദ്ധീൻ, അഭിമന്യു, ആൽബിൻ, വിപിൻ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കവർച്ച ഭവന ഭേദനം, എടിഎം പൊളിക്കൽ എന്നിവയായി കുന്നംകുളം പരപ്പനങ്ങാടി താനൂർ എടക്കര എന്നീ സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകളിലെ പ്രതിയാണ് ഇയാൾ.