മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാ ജില്ലാ സമ്മേളനങ്ങളിലും പങ്കെടുക്കും

തിരുവനന്തപുരം: സിപിഎമ്മിൻ്റെ എല്ലാ ജില്ലാ സമ്മേളനങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. കഴിഞ്ഞ തവണ പകുതി വീതം ജില്ലകളിൽ പിണറായിയും സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനുമാണ് സമ്മേളനങ്ങൾ നിയന്ത്രിച്ചത്.

കഴിഞ്ഞ തവണ പാർട്ടി ചുമതല നൽകിയ എല്ലാ ജില്ലാ സമ്മേളനങ്ങളിലും പിണറായി വിജയൻ മുഴുവൻ സമയവും പങ്കെടുത്തിരുന്നു. മുഖ്യമന്ത്രിക്ക് പുറമേ പൊളിറ്റ് ബ്യൂറോ അംഗങ്ങളായ കോടിയേരി ബാലക്യഷ്ണൻ, എസ്രാ മചന്ദ്രൻപിള്ള, എം എ ബേബി എന്നിവരുടെ നേതൃത്വത്തിൽ രണ്ടു ടീമായി നേതൃത്വത്തെ തിരിച്ച് സമ്മേളനങ്ങളുടെ നടത്തിപ്പ് ചുമതല നൽകും. കേന്ദ്ര കമ്മിറ്റി അംഗങ്ങളും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും ഈ ടീമിൽ ഉണ്ടാകും.

ഒരു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്തിന് മൂന്നു മുതൽ നാല് ജില്ലാ സമ്മേളനങ്ങളിൽ പങ്കെടുക്കേണ്ടി വരും. വിഭാഗീയതയും മത്സരങ്ങളും നിയന്ത്രിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് നേതാക്കളുടെ വലിയൊരു സംഘത്തിനെ സമ്മേളന നടപടികൾ നിയന്ത്രിക്കാൻ സി പി എം വിന്യസിക്കുന്നത്. ഓരോ ഏര്യാ സമ്മേളനത്തിലും മുന്നും നാലും സംസ്ഥാന സമിതി അംഗങ്ങളാണ് പങ്കെടുക്കുന്നത്. ഇതിനു പുറമേ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾക്കും ചുമതല നൽകിയിട്ടുണ്ട്.

എല്ലാ ജില്ലാ സമ്മേളനങ്ങളിലും മുഖ്യമന്ത്രിയുടെ സാന്നിധ്യം ഉറപ്പിക്കുന്നതോടെ സർക്കാരിനെതിരേ ഉയർന്നേക്കാവുന്ന വിമർശനങ്ങളുടെ തീവ്രത കുറയ്ക്കാമെന്നും സിപിഎം കരുതുന്നു. പാർട്ടി കോൺഗ്രസ് നടക്കേണ്ട കണ്ണൂരിലാണ് ആദ്യ ജില്ലാ സമ്മേളനം. ഡിസംബർ 10 ന് തുടങ്ങുന്ന കണ്ണൂർ ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രിക്ക് പുറമേ പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും പങ്കെടുക്കും.