റോഡ് കൈയേറി പ്രകടനവും യോഗവും വേണ്ട: ഹൈക്കോടതി

കൊച്ചി: റോഡുകളും നടപ്പാതകളും കൈയേറി പ്രകടനങ്ങളും പ്രതിഷേധ പൊതുയോഗങ്ങളും നടത്താൻ രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെയുള്ള സംഘടനകളെ അനുവദിക്കരുതെന്ന് സർക്കാരിന് ഹൈക്കോടതി നിർദ്ദേശം.

മണ്ഡല, മകരവിളക്കു സീസൺ തുടങ്ങിയ സാഹചര്യത്തിൽ ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണികൾ സംബന്ധിച്ച പുരോഗതി റിപ്പോർട്ട് തേടണമെന്ന ശബരിമല സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ട് പരിഗണിക്കുമ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാഷ്ട്രീയപാർട്ടികളും മറ്റു സംഘടനകളും നടപ്പാതകൾ കൈയേറി പരവതാനി വിരിച്ച് പൊതുയോഗങ്ങളും പ്രതിഷേധയോഗങ്ങളും നടത്താറുണ്ട്. ഫുട്പാത്തുകളിൽ കസേരകളിട്ട് ഇത്തരം യോഗങ്ങൾ നടത്തുമ്പോൾ കാൽനടയാത്രക്കാർക്ക് റോഡിലേക്കിറങ്ങി നടക്കേണ്ടിവരുന്നു. ഇത്തരം സാഹചര്യമുണ്ടാകരുതെന്ന് ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു.

നടപ്പാതകളിലെ കൈയേറ്റം ഒഴിവാക്കാൻ അധികൃതർ നടപടിയെടുക്കുന്നില്ല.

കടകളിലെ വില്പന സാധനങ്ങൾ നിരത്തി വയ്ക്കാനുള്ള ഇടമല്ല ഫുട്പാത്തുകൾ. റോഡുകളിലും നടപ്പാതകളിലും താത്കാലിക പന്തൽ കെട്ടിയുള്ള യോഗങ്ങൾക്കും അനുമതി നൽകുന്നു. ഇവ പാടില്ലെന്ന് സുപ്രീംകോടതിയുൾപ്പെടെ നിർദ്ദേശിച്ചിട്ടുണ്ട്. പാതയോരങ്ങളിലെയും പൊതുവഴികളിലെയും അനധികൃത നിർമ്മാണങ്ങൾ നീക്കാനും വിധിയുണ്ട്.റോഡുകളിലെയും പാതയോരങ്ങളിലെയും അനധികൃത പരസ്യബോർഡുകൾ നീക്കണമെന്ന് പലതവണ ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഇന്ത്യൻ റോഡ് കോൺഗ്രസിന്റെ മാർഗനിർദ്ദേശങ്ങളുമുണ്ട്. ഇവയൊന്നും പാലിക്കപ്പെടുന്നില്ലെന്ന് ഡിവിഷൻബെഞ്ച് കുറ്റപ്പെടുത്തി.