ഒമിക്രോൺ: കോഴിക്കോട് വിമാനത്താവളത്തിലും നിരീക്ഷണം ശക്തം

മലപ്പുറം: വിദേശ രാജ്യങ്ങളിൽ കൊറോണ വൈറസിെൻറ വകഭേദമായ ഒമിക്രോൺ കണ്ടെത്തിയതോടെ കോഴിക്കോട് വിമാനത്താവളത്തിൽ നിരീക്ഷണം ശക്തമാക്കി. ആരോഗ്യ വകുപ്പിെൻറ നേതൃത്വത്തിലാണ് പരിശോധന ക്രമീകരണങ്ങൾ ഒരുക്കിയത്.

കേന്ദ്ര സർക്കാർ ഹൈ റിസ്ക്കിൽ (ഉയർന്ന അപകട സാധ്യത) ഉൾപ്പെടുത്തിയ രാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് മാത്രമാണ് ഇപ്പോൾ സമ്പർക്ക വിലക്ക് ഏർപ്പെടുത്തിയത്. ഏഴ് ദിവസമാണ് ക്വാറൻറീനിൽ കഴിയേണ്ടത്.

ഇവർക്ക് വിമാനത്താവളത്തിൽ തന്നെ ആർ.ടി.പി.സി.ആർ പരിശോധന നടത്തുമെന്ന് കോവിഡ് സർവൈലൻസ് ഒാഫിസർ അറിയിച്ചു. ഏഴ് ദിവസത്തിന് ശേഷം വീണ്ടും പരിശോധന നടത്തണം. ഇതിൽ നെഗറ്റീവായാലാണ് പുറത്തിറങ്ങാനാവുക.

കഴിഞ്ഞ 25 മുതൽ ൈഹ റിസ്ക് രാജ്യങ്ങളിൽനിന്ന് കരിപ്പൂർ വഴി നൂറ്റമ്പതോളം പേരാണെത്തിയത്. ഇവർ എല്ലാവരും സമ്പർക്ക വിലക്കിലാണ്. ഇവരുടെ ആദ്യ പരിശോധന ഫലങ്ങൾ നെഗറ്റീവാണ്. ബ്രിട്ടൻ ഉൾപ്പെടെ യൂറോപ്യൻ രാജ്യങ്ങൾ, ദക്ഷിണാഫ്രിക്ക, ബോട്സ്വാനിയ, ഹോങ്കോങ്, ബ്രസീൽ, ഇസ്രായേൽ, ചൈന, മൗറീഷ്യസ്, ന്യൂസിലൻഡ്, സിംഗപ്പൂർ, ബംഗ്ലാദേശ് രാജ്യങ്ങളാണ് നിലവിൽ ഹൈ റിസ്ക് വിഭാഗത്തിൽ ഉൾപ്പെടുന്നത്.

കേന്ദ്ര മാർഗനിർദേശ പ്രകാരം ഇന്ത്യയിലേക്ക് വരുന്ന എല്ലാ യാത്രക്കാരും 72 മണിക്കൂറിനകം ആർ.ടി.പി.സി.ആർ പരിശോധന നടത്തി എയർസുവിധ പോർട്ടലിൽ അപ്ലോഡ് ചെയ്യണമെന്നും നിർദേശമുണ്ട്. കോവിഡ് ഭീഷണി കുറഞ്ഞതിനെ തുടർന്ന് കേന്ദ്ര സർക്കാർ വിദേശത്തുനിന്ന് വരുന്നവർക്ക് സമ്പർക്ക വിലക്ക് വിവിധ ഘട്ടങ്ങളിലായി നിർത്തലാക്കിയിരുന്നു.