Fincat

സഹോദരിയെ കടന്നുപിടിക്കാനുള്ള ശ്രമം തടയുന്നതിനിടെ മകനെ അമ്മ കൊലപ്പെടുത്തിയ സംഭവം; നിർണായകമായത് അജ്ഞാത സന്ദേശം

തിരുവനന്തപുരം: വിഴിഞ്ഞത്ത് അമ്മ മകനെ കൊലപ്പെടുത്തിയ കേസിൽ നിർണായകമായത് പൊലീസിന് ലഭിച്ച അജ്ഞാത സന്ദേശം. 2020 സെപ്തംബർ 14 നാണ് വിഴിഞ്ഞം സ്വദേശി സിദ്ദിഖിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. തൂങ്ങിമരണം എന്നായിരുന്നു വീട്ടുകാർ പറഞ്ഞത്. തിടുക്കത്തിൽ മൃതദ്ദേഹം അടക്കം ചെയ്യാൻ ഒരുങ്ങവെ പൊലീസിന് ലഭിച്ച അജ്ഞാത സന്ദേശമാണ് കേസിൻ്റെ ഗതി മാറ്റിയത്.

തുടർന്ന് അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റുമോർട്ടത്തിന് അയച്ചു. വീട്ടുകാർക്ക് സംശയം തോന്നാതിരിക്കാൻ കോവിഡ് ടെസ്റ്റിന് അയച്ചെന്നാണ് പൊലീസ് പറഞ്ഞത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണകാരണം കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചതാണെന്ന് തെളിഞ്ഞു. തുടർന്നാണ് ഇന്നലെ പ്രതി നാദിറയെ അറസ്റ്റ് ചെയ്തത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. സംഭവ ദിവസം രാവിലെ 11 ഓടെ കഞ്ചാവ് ലഹരിയിലായിരുന്ന സിദ്ദിഖ് സഹോദരിയെ കടന്നു പിടിക്കാൻ ശ്രമിച്ചപ്പോൾ അമ്മ എതിർത്തു. പിടിവലിക്കിടെ സിദ്ദിഖിന്റെ കഴുത്തിൽ പിടിച്ച് തള്ളിയിട്ട ശേഷം മകളെ നാദിറ രക്ഷിക്കുകയുമായിരുന്നു. തുടർന്ന് മകളെ പ്രതിയുടെ അമ്മയുടെ വീട്ടിൽ ആക്കിയ ശേഷം പൊലീസ് സ്റ്റേഷനിൽ കേസ് നൽകാൻ എത്തി. എന്നാൽ പരാതി എഴുതി നൽകുന്ന ആളെ കാണാത്തതിനാൽ തിരികെ വീട്ടിലെത്തിയപ്പോൾ മകൻ അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു. ഇതോടെ അയൽവാസികളോട് മകൻ തൂങ്ങി മരിച്ചുവെന്ന് പറഞ്ഞു. തുടർന്ന് മൃതദേഹം കുളിപ്പിച്ച് അടക്കം ചെയ്യാനൊരുങ്ങവെയാണ് അജ്ഞാത സന്ദേശം പൊലീസിന് കിട്ടിയത്.

സിദ്ദിഖിന്റെ ശരീരത്തിൽ 28 മുറിവുകൾ കണ്ടെത്തിയതിൽ 21 എണ്ണവും കഴുത്തിലായിരുന്നു. തൂങ്ങി മരിച്ച ലക്ഷണമൊന്നും കാണാത്തതിനാൽ കൊലപാതകമാണെന്ന് ഡോക്ടർ പറഞ്ഞതനുസരിച്ച് ദൃക്സാക്ഷികൾ ഇല്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകൾ പൊലീസ് ശേഖരിക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ മൂന്നു മാസമായി പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരുകയായിരുന്നു. ഫോറൻസിക് സർജനും കൊലപാതകം സ്ഥിരീകരിക്കുകയായിരുന്നു. മൃഗീയമായി ഉപദ്രവിച്ചപ്പോൾ രക്ഷപ്പെടുന്നതിനിടെ സംഭവിച്ചതാണെന്ന് പ്രതി പൊലീസിന് നൽകിയ മൊഴി. കൊല്ലപ്പെട്ട സിദ്ദിഖിനെതിരെ നിരവധി കേസുകൾ ഉണ്ടെന്നും മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസ് എടുത്തുവെന്നും വിഴിഞ്ഞം സിഐ പ്രജീഷ് ശശി പറഞ്ഞു.