പൊന്നാനിയിൽ മണൽ കാണാതായ സംഭവം; തുറമുഖ ഓഫീസ് ഉപരോധിച്ച് കോൺഗ്രസ്

പൊന്നാനി: പൊന്നാനി തുറമുഖ പ്രദേശം മണ്ണിട്ട് നികത്തുന്നതിന് വേണ്ടി പൊതുവിപണിയിൽ 20 കോടി വിലവരുന്ന ഖനനം ചെയ്ത മണൽ കാണാതായതിനെപറ്റി വിജിലൻസ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി തുറമുഖം ഓഫീസ് ഉപരോധിച്ചു.

മൂന്നു വർഷം മുൻപ് ഖനനം ചെയ്തെടുത്ത മണലാണ് ഉദ്യോഗസ്ഥ രാഷ്ട്രീയ അവിശുദ്ധ ബന്ധം കാരണം നഷ്ടപ്പെട്ടിരിക്കുന്നത്. പൊന്നാനിയിൽ സ്ഥിരം പോർട്ട് കൺസർവേറ്ററെ നിയമിക്കാതെ മറ്റു രണ്ടു പോർട്ടുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥനെ പൊന്നാനി പോർട്ടിൽ നിയമിച്ചതിലും ദുരൂഹതയുണ്ടെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. പൊന്നാനി നഗരസഭയുടെ മണൽ വിൽപ്പനയിലെ അപാകതകളെ പറ്റി അന്വേഷണം നടത്തു വാനും ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.

ബ്ലോക്ക് പ്രസിഡണ്ട് മുസ്തഫ വടമുക്ക്, എ പവിത്രകുമാർ, എം അബ്ദുൽ ലത്തീഫ്, എൻ പി നബീൽ, കബീർഅഴീക്കൽ, കെ മുരളീധരൻ, അലികാസിം, സന്തോഷ് കടവനാട്, ആർ വി മുത്തു, എം ഫസലു,ടി രാജ്കുമാർ കെ വസുന്തരൻ എന്നിവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി.