മുസ്ലീമിന്റെ മുഴുവൻ അട്ടിപ്പേറവകാശം ലീഗ് കൊണ്ടുനടക്കേണ്ട, ആദ്യം നിങ്ങളാരെന്ന് സ്വയം തീരുമാനിക്കണം, രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

കണ്ണൂർ: വഖഫ് നിയമനം പിഎസ് സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് മുസ്ളീം ലീഗിന്റെ നിലപാടിനെ കടുത്ത ഭാഷയിൽ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി നടത്തിയ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള പ്രസംഗത്തിലാണ് മുഖ്യമന്ത്രിയുടെ വിമർശനം. മുസ്ലിമിന്റെ മുഴുവൻ അട്ടിപ്പേറവകാശം ലീഗ് കൊണ്ടുനടക്കേണ്ടെന്നും ആദ്യം ലീഗ് ഒരു രാഷ്‌ട്രീയ പാർട്ടിയാണോ മത സംഘടനയാണോ എന്ന് തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വഖഫ് ബോർഡിലെ പിഎസ്‌സി നിയമന കാര്യം തീരുമാനിച്ചത് വഖഫ് ബോർഡാണ്. അതിന്റെ വിവിധ ഘട്ടങ്ങൾ കഴിഞ്ഞു. നിയമസഭയിൽ ചർച്ച നടന്നു. ചർച്ചയിൽ ഇപ്പോൾ ജോലി ചെയ്യുന്നവർക്ക് സംരക്ഷണം നൽകണമെന്ന് മാത്രമാണ് മുസ്ലീം ലീഗ് ആവശ്യപ്പെട്ടത്. ഇപ്പോഴിതിനെ വികാരപരമായ പ്രശ്നമാക്കിമാറ്റാനാണ് ലീഗ് ശ്രമിക്കുന്നത്. ഈ വിഷയത്തിൽ മുസ്ലിം മതസംഘടനകളുമായി ചർച്ച ചെയ്ത് അന്തിമ പരിഹാരം കാണും. നിലവിൽ മതസംഘടനകൾക്ക് പ്രശ്നങ്ങളില്ല. മുസ്ലിം ലീഗിന് മാത്രമാണ് പ്രശ്നമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫും ബിജെപിയും ഉണ്ടാക്കിയ കൂട്ടുകെട്ട് ഇപ്പോഴും തുടരുകയാണ്. സർക്കാരിനെ അപകീർത്തിപ്പെടുത്താൻ അവർ ശ്രമിക്കുന്നു. വികസന പദ്ധതികളെയെല്ലാം എതിർക്കുന്നു. കെ റെയിലും ജലപാതയുമെല്ലാം മികച്ച പദ്ധതികളാണ്. എന്നാൽ അവയൊന്നും നടപ്പിലാക്കരുത് എന്ന നിലപാടാണ് ഇരുകൂട്ടർക്കും ഉള്ളതെന്നും അദ്ദേഹം പറഞ്ഞു

മതനിരപേക്ഷതയെ തകർക്കാനുള്ള ശ്രമം രാജ്യത്ത് നടക്കുണ്ട്. വർഗീയ കലാപങ്ങൾ നേരത്തെ നഗരങ്ങൾ കേന്ദീകരിച്ചായിരുന്നുവെങ്കിൽ ഇപ്പോൾ ഗ്രാമങ്ങളിലേക്ക് കൂടി വ്യാപിക്കുന്നു. പട്ടിക ജാതി – വർഗ വിഭാഗങ്ങൾക്കെതിരെ അക്രമങ്ങൾ കൂടുന്നു. ഉത്തർപ്രദേശിൽ ദളിതർ വ്യാപകമായി ആക്രമിക്കപ്പെടുന്നു. ക്രിസ്ത്യൻ വിഭാഗക്കാർക്കെതിരെയും ആക്രമണം ഉണ്ടാവുന്നുണ്ട്. ഈ ആക്രമണങ്ങളെയെല്ലാം കേന്ദ്ര സർക്കാർ ന്യായീകരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.