സംസ്ഥാനത്ത് നാല് പേർക്ക് കൂടി ഓമിക്രോൺ; രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിൽ ജാഗ്രത പുലർത്തണമെന്ന് മന്ത്രി വീണ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് നാലുപേർക്ക് കൂടി ഓമിക്രോൺ സ്ഥിരീകരിച്ചു. രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.സംസ്ഥാനത്ത് ആദ്യം ഓമിക്രോൺ സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ളവരാണ് രോഗം സ്ഥിരീകരിച്ച രണ്ടുപേർ. ഇയാളുടെ ഭാര്യയ്ക്കും ഭാര്യാമാതാവിനുമാണ് ഓമിക്രോൺ സ്ഥിരീകരിച്ചത്.

തിരുവനന്തപുരത്തും എറണാകുളത്തുമാണ് രോഗം സ്ഥീരികരിച്ചത്. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞുകോംഗോയിൽ നിന്ന് വന്ന എറണാകുളം സ്വദേശിക്കും, യുകെയിൽ നിന്നും വന്ന തിരുവനന്തപുരം സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം അഞ്ചായി. ഇവരുമായിസമ്പർക്കത്തിൽ വന്നവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. വിമാനത്തിൽ ഒപ്പമുണ്ടായിരുന്നവരെ അടക്കം തിരിച്ചറിഞ്ഞ് ക്രമീകരണം ചെയ്തിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

കേരളത്തിൽ നാലുപേർക്ക് കൂടി ഓമിക്രോൺ സ്ഥിരീകരിച്ചതോടെ രാജ്യത്ത് രോഗികളുടെ എണ്ണം 68 ആയി. ഇന്ന് ഹൈദരാബാദിൽ മൂന്ന് പേർക്ക് ഓമിക്രോൺ സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരിൽ ഏഴുവയസുള്ള കുട്ടിയും ഉൾപ്പെടുന്നു.

ഹൈദരാബാദിൽ എത്തിയ 24കാരനായ കെനിയൻ പൗരനും സൊമാലിയൻ പൗരനുമാണ് രോഗം സ്ഥിരീകരിച്ചത്. കൊൽക്കത്തയിലേക്ക് പോകുകയായിരുന്ന ഏഴ് വയസുള്ള കുട്ടിയാണ് രോഗം റിപ്പോർട്ട് ചെയ്ത മറ്റൊരാൾ. ഇക്കാര്യം തെലങ്കാന സർക്കാർ ബംഗാളിനെ അറിയിച്ചു. ഓമിക്രോൺ ഭീഷണിയുടെ പശ്ചാത്തലത്തിൽ ഹൈദരാബാദ് വിമാനത്താവളത്തിലും പരിശോധനാ സംവിധാനം ശക്തമാക്കിയിരുന്നു.

നൈജീരിയയിൽ നിന്ന് ദോഹവഴി ചെന്നൈയിലെത്തിയ 47കാരനും ആയാളുമായി ബന്ധപ്പെട്ട ആറ് പേർക്കും കോവിഡ് സ്ഥിരീകരിച്ചതായി തമിഴ്‌നാട് ആരോഗ്യമന്ത്രി പറഞ്ഞു. അവർക്ക് ഒെൈമ്രെകൺ ലക്ഷണങ്ങൾ ഉള്ള സാഹചര്യത്തിൽ ഇവരുടെ സാമ്പിളുകൾ ജിനോം സ്വീക്വൻസിനായി ബംഗളൂരുവിലേക്ക് അയച്ചതായി തമിഴ്‌നാട് ആരോഗ്യമന്ത്രി അറിയിച്ചു.

എന്താണ് ഓമിക്രോൺ?

സാർസ് കൊറോണ വൈറസ്2ന്റെ പുതിയ വകഭേദമാണ് ഓമിക്രോൺ അഥവാ ബി. 1. 1. 529. കഴിഞ്ഞ നവംബർ 22ന് ദക്ഷിണ ആഫ്രിക്കയിലാണ് ഓമിക്രോൺ റിപ്പോർട്ട് ചെയ്തത്. ഈ വകഭേദത്തിന് 30 തവണയിൽ കൂടുതൽ പ്രോട്ടീൻ വ്യതിയാനം സംഭവിച്ചിട്ടുണ്ട്. കൂടുതലായുള്ള പകർച്ചാശേഷി, പ്രതിരോധ ശക്തിയെ തകർക്കാനുള്ള കഴിവ്, ദക്ഷിണാഫ്രിക്കയിൽ കേസുകളുടെ എണ്ണത്തിൽ പെട്ടെന്നുണ്ടായ വർദ്ധനവ് ഇവ പരിഗണിച്ചാണ് ലോകാരോഗ്യസംഘടന ഇതിനെ വേരിയന്റ് ഓഫ് കൺസേൺ ആയി പ്രഖ്യാപിച്ചത്.

പരിശോധന എങ്ങനെ?

സാർസ് കൊറോണ 2 വൈറസിനെ കണ്ടുപിടിക്കുവാൻ സാധാരണയായി ഉപയോഗിക്കുന്നതും കൂടുതൽ സ്വീകാര്യവുമായ മാർഗമാണ് ആർ.ടി.പി.സി.ആർ. എങ്കിലും ഓമിക്രോൺ സാന്നിദ്ധ്യം സ്ഥിരീകരിക്കുന്നത് ഓമിക്രോൺ ജനിതക നിർണയ പരിശോധന നടത്തിയാണ്.

എങ്ങനെ സുരക്ഷിതരാകാം?
അതിതീവ്ര വ്യാപനശേഷിയാണ് ഒമിക്രോണെ കൂടുതൽ അപകടകരമാക്കുന്നത്. ഇതുവരെ കൊവിഡിനെതിരെ സ്വീകരിച്ചിട്ടുള്ള പ്രതിശോധ നടപടികൾ തുടരണം. മാസ്‌ക് ശരിയായി ധരിക്കുക, രണ്ട് ഡോസ് വാക്സിൻ എടുക്കുക, ശാരീരിക അകലം പാലിക്കുക,കൈകൾ ഇടയ്ക്കിടയ്ക്ക് ശുചിയാക്കുക, മുറികളിലും മറ്റും കഴിയുന്നത്ര വായു സഞ്ചാരം ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങൾ നിർബന്ധമായും ചെയ്യണം.

വാക്സിനേഷൻ പ്രധാനം

വാക്സിനെടുക്കാത്തവർ ഉടൻ തന്നെ വാക്സിൻ സ്വീകരിക്കേണ്ടതാണ്. വാക്സിൻ നൽകുന്ന സുരക്ഷ ആന്റിബോഡി, കോശങ്ങളുടെ പ്രതിരോധശേഷി എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ കൊവിഡിനെതിരെ സുരക്ഷ നൽകുവാൻ വാക്സിനുകൾക്ക് കഴിയും. കോവിഡ് രോഗ തീവ്രത കുറയ്ക്കുവാൻ വാക്സിനുകൾക്ക് കഴിയും. അതിനാൽ ഇപ്പോൾ ലഭ്യമായിട്ടുള്ള വാക്സിനുകൾ രണ്ട് ഡോസ് എടുക്കേണ്ടത് അനിവാര്യമാണ്. കോവിഡ് വാക്സിൻ ഇതുവരെയും എടുക്കാത്തവർ ഉടൻ തന്നെ വാക്സിൻ സ്വീകരിക്കണം. വൈറസുകൾക്ക് പകരാനും പെരുകാനും ശേഷി ഉള്ളിടത്തോളം അതിന് വകഭേദങ്ങൾ ഉണ്ടാകും. വകഭേദങ്ങൾ അപകടകാരികൾ അല്ലെങ്കിൽ അതിനെ ശ്രദ്ധിക്കേണ്ടി വരില്ലായിരുന്നു. കൂടുതൽ പകർച്ചാ ശേഷി, ഒരു പ്രാവശ്യം രോഗം ബാധിച്ചവർക്ക് വീണ്ടും രോഗം വരുക എന്നിങ്ങനെ ഉണ്ടാകുമ്പോഴാണ് വകഭേദത്തിനെ കൂടുതൽ ശ്രദ്ധിക്കുക. വകഭേദങ്ങൾ ഉണ്ടാകാതിരിക്കുവാനുള്ള ഏറ്റവും പ്രധാന നടപടി കോവിഡ് ബാധ കുറയ്ക്കുക എന്നതാണ്. അതിനാൽ എല്ലാവരും കോവിഡ് മാർഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം.