കൈക്കൂലി; കാലിക്കറ്റ് സർവ്വകലാശാലാ ജീവനക്കാരന് സസ്‌പെൻഷൻ
മലപ്പുറം: ബിരുദ സർട്ടിഫിക്കറ്റിന് 5000 രൂപ കൈക്കൂലി വാങ്ങിയ കാലിക്കറ്റ് സർവ്വകലാശാലാ ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തു. പണം വാങ്ങി വിദ്യാർത്ഥിനിയെയും പണമടയ്ക്കാതെ സർവകലാശാലയെയും കബളിപ്പിച്ചെന്ന കേസിൽ കാലിക്കറ്റ് സർവകലാശാലാ പരീക്ഷാ ഭവനിലെ താൽക്കാലിക അസിസ്റ്റന്റ് എം.കെ. മൻസൂർ അലിയെ ആണ് രജിസ്റ്റ്രാർ ഡോ. ഇ.കെ. സതീഷ് സസ്‌പെൻഡ് ചെയ്തത്.


മലപ്പുറം സ്വദേശിനിയിൽ നിന്ന് മൻസൂറലി 5000 രൂപ വാങ്ങിച്ചെന്നും പരാതിക്കാരിയുടെ 50 രൂപയുടെ പഴയ ചെലാൻ എടുത്ത് മുന്നിൽ 13 ചേർത്ത് 1350 രൂപ എന്നാക്കി അപേക്ഷയ്‌ക്കൊപ്പം സെക്ഷനിലെ ഫയലിൽ വച്ചെന്നുമാണ് കേസ്.
മറ്റൊരു വിദ്യാർത്ഥിനിയുടെ ബിരുദ സർട്ടിഫിക്കറ്റിലെ തെറ്റുതിരുത്താൻ 5 രൂപയ്ക്ക് പകരം 500 രൂപ വാങ്ങിയെന്ന ആരോപണ വിധേയനായ ഉദ്യോഗസ്ഥനെതിരായ പ്രാഥമികാന്വേഷണം പൂർത്തിയായിട്ടില്ലെന്നും അദ്ദേഹത്തിന് എതിരെയും നടപടി ഉണ്ടാകുമെന്നും രജിസ്റ്റ്രാർ പറഞ്ഞു.

