അണ്ടർ 19 ലോകകപ്പ് കിരീടം ഇന്ത്യക്ക്

അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് കിരീടത്തിൽ ഇന്ത്യയുടെ സുവർണമുത്തം. കലാശപ്പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിനാണ് ഇന്ത്യ തകർത്തത്. ഇംഗ്ലണ്ട് ഉയർത്തിയ 190 റൺസ് വിജയലക്ഷ്യം രണ്ട് ഓവർ ബാക്കി നിൽക്കെ ഇന്ത്യ മറികടന്നു. ഇന്ത്യക്കായി ഷെയ്ഖ് റഷീദും നിഷാന്ത് സിന്ദുവും അർധസെഞ്ച്വറി നേടി. ആദ്യം ബോളുകൊണ്ടും പിന്നീട് ബാറ്റ് കൊണ്ടും നിറഞ്ഞാടിയ രാജ്ഭവയുടെ പ്രകടനമാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണ്ണായകമായത്. രാജ്ഭവ അഞ്ച് വിക്കറ്റ് വീഴ്ത്തിയതിന് പുറമെ 35 റണ്‍സുമെടുത്തു. 48ാം ഓവറില്‍ ജെയിംസ് സെയില്‍സിനെതിരെ തുടരെ രണ്ട് സിക്സറുകള്‍ പായിച്ച് ദിനേശ് ഭാനയാണ് ഇന്ത്യയെ വിജയതീരമണച്ചത്. ഇന്ത്യയുടെ അഞ്ചാം കിരീടനേട്ടമാണിത്.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിനെ 189 റണ്‍സിന് ഇന്ത്യ പുറത്താക്കി. രാജ് ഭവയുടേയും രവികുമാറിന്‍റേയും മിന്നും പ്രകടനങ്ങളാണ് സ്കോര്‍ 200 കടക്കും മുമ്പേ ഇംഗ്ലണ്ടിനെ കൂടാരം കയറ്റിയത്. രാജ് ഭവ പത്തോവറിൽ 31 റൺസ് വഴങ്ങിയാണ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. രവി കുമാർ 34 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി.

അര്‍ധ സെഞ്ച്വറി നേടിയ ജെയിംസ് റ്യൂവും വാലറ്റത്ത് ജെയിംസ് സെയിൽസും നടത്തിയ പ്രകടനങ്ങളാണ് വന്‍ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് ഇംഗ്ലണ്ടിനെ രക്ഷിച്ചത്. 95 റണ്‍സുമായി സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന ജെയിംസ് റ്യൂവിനെ രവികുമാറാണ് മടക്കിയത്.ഒരു ഘട്ടത്തിൽ 50 റൺസ് എടുക്കുന്നതിനിടെ ഇംഗ്ലണ്ടിന്‍റെ അഞ്ച് വിക്കറ്റ് നഷ്ടമായിരുന്നു.

മുമ്പ് 2000, 2008, 2012, 2018 വർഷങ്ങളിലാണ് ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് കിരീടം നേടിയത്. 2020 ൽ ഫൈനലിസ്റ്റുകളായിരുന്ന ഇന്ത്യ അയൽക്കാരായ ബംഗ്ലാദേശിനോട് പരാജയപ്പെട്ടിരുന്നു. എന്നാൽ ഇക്കുറി ക്വാർട്ടർ ഫൈനലിൽ വച്ചുതന്നെ ബംഗ്ലാദേശിനോട് കണക്കു തീർത്ത് അവരെ നാട്ടിലേക്ക് പറഞ്ഞുവിട്ടാണ് സെമിയിൽ പ്രവേശിച്ചത്. സെമിയിൽ കരുത്തരായ ഓസ്‌ട്രേലിയയെ തകർത്താണ് ഫൈനല്‍ പ്രവേശം