ലോകകപ്പിന്റെ താരത്തെ സ്വന്തമാക്കാൻ റയല്‍ മാഡ്രിഡ്, സ്പാനിഷ് ക്യാപ്റ്റനെ ടീമിലെത്തിക്കാൻ മുന്നോട്ടുവെച്ചത് വമ്പൻ ഓഫര്‍

മാഡ്രിഡ്: മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് മധ്യനിര താരം റോഡ്രിയെ ടീമിലെത്തിക്കാനുള്ള ഔദ്യോഗിക നീക്കങ്ങൾ ആരംഭിച്ച് റയൽ മാഡ്രിഡ്. മാഞ്ചസ്റ്റര്‍ സിറ്റി മാനേജ്മെന്റുമായി റയൽ മാഡ്രിഡ് ആദ്യഘട്ട ചർച്ചകൾ ആരംഭിച്ചതായി പ്രമുഖ കായിക മാധ്യമപ്രവർത്തകൻ ഫബ്രിസിയോ റൊമാനോ വെളിപ്പെടുത്തി. റയൽ പ്രസിഡന്റ് ഫ്ലോറന്റീനോ പെരസ് പച്ചക്കൊടി കാണിച്ചതോടെയാണ് മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ട്രാൻസ്ഫർ നീക്കങ്ങൾക്ക് വേഗം കൂടിയത്.

സ്പെയിനിനായുള്ള ലോകകപ്പ് വിജയം ഉൾപ്പെടെയുള്ള മികച്ച പ്രകടനങ്ങൾക്ക് പിന്നാലെ റോഡ്രിയെ ക്ലബ്ബിലെത്തിക്കുക എന്നത് റയൽ മാഡ്രിഡിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യമായി മാറിയിരിക്കുകയാണ്. 50 ദശലക്ഷം യൂറോയിലധികം (ഏകദേശം 450 കോടിയിലധികം രൂപ) തുക വാഗ്ദാനം ചെയ്ത് കരാർ ഉറപ്പിക്കാനാണ് റയൽ മാഡ്രിഡ് തയ്യാറെടുക്കുന്നത്.
മാഞ്ചസ്റ്റർ സിറ്റിയിൽ 2027 വരെ കരാറുണ്ടെങ്കിലും, സ്വന്തം രാജ്യമായ സ്പെയിനിലേക്ക് തിരിച്ചെത്താനുള്ള റോഡ്രിയുടെ താൽപര്യം ട്രാൻസ്ഫറിൽ നിർണ്ണായകമായേക്കും. മാഞ്ചസ്റ്റർ സിറ്റിയുടെ പ്രീ-സീസൺ പരിശീലന ക്യാമ്പ് ആരംഭിക്കുന്നതിന് മുൻപ് തന്നെ കരാർ പൂർത്തിയാക്കാനാണ് റയൽ മാഡ്രിഡിന്റെ ശ്രമം. വരും ദിവസങ്ങളിൽ തന്നെ ഇംഗ്ലീഷ് ക്ലബ്ബുമായി ധാരണയിലെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് റയൽ മാനേജ്മെന്റ്.

റയൽ മാഡ്രിഡിന്റെ മധ്യനിരയിലെ തന്ത്രപ്രധാനമായ റോളിനായി റോഡ്രിയെയാണ് മാനേജ്മെന്റും കോച്ചിങ് സ്റ്റാഫും കാണുന്നത്. തുടക്കത്തിൽ ഒരു വെറും താ,പര്യം മാത്രമായിരുന്ന റോഡ്രി ട്രാൻസ്ഫർ, ഇപ്പോൾ റയലിന്റെ പ്രധാന ലക്ഷ്യമായി മാറിയിരിക്കുകയാണ്. മാഞ്ചസ്റ്റർ സിറ്റിയുമായുള്ള ചർച്ചകൾ വിജയിച്ചാൽ, ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിലെ ഏറ്റവും വലിയ നീക്കമായി ഇത് മാറും.
