കല്യാണ തട്ടിപ്പു വീരൻ തിരൂർ പോലീസിന്റെ പിടിയിൽ

മലപ്പുറം: ഗൂഗിളിൽ ഉയർന്ന ജോലിക്കാരനെന്ന വ്യാജേന പത്രങ്ങളിൽ വിവാഹ പരസ്യം നൽകി തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ. കോഴിക്കോട് സ്വദേശിയായ അക്ഷയ് ഇയാളുടെ കൂട്ടാളിയായ കൊല്ലം കരവല്ലൂർ സ്വദേശി അജിയുമാണ് പൊലീസ് പിടിയിലായത്. ഇയാൾ ഇത്തരത്തിൽ നിരവധിയാളുകളെ തട്ടിപ്പിനിരയാക്കിയതായും പൊലീസ് വ്യക്തമാക്കി.

ചങ്ങരംകുളത്ത് ഒരു ടീച്ചറുടെ മകളുമായി കല്യാണമുറപ്പിച്ച ഇയാൾ കഴിഞ്ഞ വർഷം ആർഭാടമായി വിവാഹ നിശ്ചയവും നടത്തിയിരുന്നു. ഇതിൽ വരന്റെ ബന്ധുക്കളായി എത്തിയത് സിനിമയിൽ ഗ്രൂപ്പ് ആർട്ടിസ്റ്റുകളായി അഭിനയിക്കുന്നവരായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

പിതാവ് അത്യാസന്ന നിലയിൽ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പെൺകുട്ടിയുടെ വീട്ടുകാരെ പറഞ്ഞു വിശ്വസിപ്പിച്ച് 10 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

പ്രതികൾ കേരളത്തിലെ വിവിധ ജില്ലകളിലെ 15 ഓളം വിസതട്ടിപ്പുകളിൽ നിന്നുമായി 2.5 കൊടിയോളം തട്ടിയെടുത്തിട്ടുണ്ട്. ഇവർക്കെതിരെ കൊടുങ്ങല്ലൂർ, കൊല്ലം, കൊരട്ടി, വണ്ടൂർ, കോഴിക്കോട് നല്ലളം, പാലക്കാട് വടക്കഞ്ചേരി, പാണ്ടിക്കാട്, കണ്ണൂർ, കോട്ടയം കിടങ്ങൂർ എന്നിവിടങ്ങളിൽ വിസ തട്ടിപ്പ് കേസുകൾ നിലവിലുണ്ട്.

പഠനത്തിനായി യൂറോപ്പിലെത്തിയ അക്ഷയ് വിവിധ രാജ്യങ്ങളിലേക്ക് ആളുകൾക്ക് വിസ സംഘടിപ്പിച്ചു നൽകാമെന്ന് പറഞ്ഞാണ് തട്ടിപ്പുകൾ നടത്തിയിരുന്നത്. കൊല്ലം ഡാൻസാഫ് ടീമിൽ അംഗങ്ങളായ മനു, ബൈജു തുടങ്ങിയവരുടെ സഹായത്തോടെ കൊല്ലം ജില്ലയിലെ രഹസ്യതാവളത്തിൽ നിന്നാണ് ഇവരെ പിടികൂടിയത്.

മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ദാസ് ഐപിഎസിന്റെ നിർദ്ദേശപ്രകാരം തിരൂർ ഡിവൈഎസ്‌പി ബെന്നി വി വി, ചങ്ങരംകുളം ഇൻസ്പെക്ടർ ബഷീർ ചിറക്കൽ എന്നിവരുടെ നേതൃത്വത്തിൽ തിരൂർ ഡാൻസാഫ് ടീം അംഗങ്ങളാണ് ഇവരെ പിടികൂടിയത്.