യുദ്ധം ചെയ്ത് മതിയായി; യുക്രെയ്ൻ സൈന്യത്തിനൊപ്പം ചേർന്ന ഇന്ത്യൻ വിദ്യാർത്ഥിയ്‌ക്ക് തിരികെ വരണം

ചെന്നൈ: റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രെയ്ൻ സൈന്യത്തിന്റെ ഭാഗമായ ഇന്ത്യൻ വിദ്യാർത്ഥി തിരികെ നാട്ടിലേക്ക് വരാൻ തയ്യാറാണെന്ന് മാതാപിതാക്കൾ. കോയമ്പത്തൂർ സ്വദേശിയായ സായ്‌നികേഷാണ് യുക്രെയ്ൻ പ്രതിരോധ സേനയിൽ ചേർന്നത്. മൂന്ന് ദിവസം മുൻപ് മകനുമായി സംസാരിച്ചുവെന്നും അവൻ നാട്ടിലേക്ക് വരാൻ സന്നദ്ധത അറിയിച്ചതായും പിതാവ് രവിചന്ദ്രൻ അറിയിച്ചു.

മകന്റെ ആവശ്യം വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. എത്രയും പെട്ടന്ന് സായ് നികേഷിനെ കണ്ടെത്തി മടക്കിക്കൊണ്ടുവരാമെന്ന് വിദേശകാര്യമന്ത്രാലയം ഉറപ്പ് നൽകിയതായി രവിചന്ദ്രൻ പറഞ്ഞു. മൂന്ന് ദിവസം മുൻപാണ് സായിയുമായി സംസാരിക്കുന്നത്. തിരിച്ചുവരണമെന്ന് സായ് പറഞ്ഞശേഷം ഇതുവരേയും അവനുമായി സംസാരിച്ചിട്ടില്ലെന്നും കുടുംബം പറയുന്നു. അതേസമയം രക്ഷാപ്രവർത്തനം ഇനി ദുഷ്‌കരമായിരിക്കുമെന്നാണ് എംബസിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിക്കുന്നത്.

റഷ്യ-യുക്രെയ്ൻ യുദ്ധം തുടങ്ങുന്നതിന് മുൻപും അതിന് ശേഷവും രാജ്യം വിടണമെന്ന മുന്നറിയിപ്പ് ഇന്ത്യൻ എംബസി നൽകിയിരുന്നു. എന്നാൽ സായി ഇതുവരേയും എംബസിയുമായി ബന്ധപ്പെട്ടിരുന്നില്ല. മാതാപിതാക്കൾ യുക്രെയ്ൻ വിട്ട് മടങ്ങണമെന്ന് ആവശ്യപ്പെടുമ്പോഴെല്ലാം എന്തെങ്കിലും ഒഴിവ് പറഞ്ഞ് സായ് പിന്മാറുകയായിരുന്നു. സൈന്യത്തിൽ ചേരണമെന്ന സായ്‌നികേശിന്റെ അതിയായ ആഗ്രഹമാണ് യുക്രെയ്‌നൊപ്പം ചേർന്ന് റഷ്യയ്‌ക്കെതിരെ തോക്കെടുക്കാൻ പ്രേരിപ്പിച്ചത്.

രണ്ട് തവണ ഇന്ത്യൻ ആർമിയിൽ ചേരാൻ സായ്‌നികേഷ് ശ്രമം നടത്തിയിരുന്നു. എന്നാൽ സൈന്യത്തിൽ ചേരാൻ ആവശ്യമായ ഉയരം ഇല്ലാത്തതിനാൽ അത് നഷ്ടപ്പെടുകയായിരുന്നു. അമേരിക്കൻ ആംഡ് ഫോഴ്സിൽ ചേരാനും യുവാവിന് ആഗ്രഹമുണ്ടായിരുന്നു. അതിന് വേണ്ടി ചെന്നൈയിലെ യുഎസ് കോൺസുലേറ്റിൽ പോയി അന്വേഷിച്ചു. എന്നാൽ അതും സാധ്യമായില്ല. പിന്നാലെയാണ് എയ്‌റോസപേസ് എഞ്ചിനീയറിംഗിന് ഖാർകീവിലെ യൂണിവേഴ്‌സിറ്റിയിൽ ചേരുന്നത്.