മാവോവാദി വേട്ട: കൊലപാതകങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് എന്‍സിഎച്ച്ആര്‍ഒ

കോഴിക്കോട്: ഇക്കഴിഞ്ഞ മാര്‍ച്ച് 29ന് പാര്‍ലമെന്റില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി നടത്തിയ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ മാവോവാദി വേട്ട എന്നപേരില്‍ നാട്ടില്‍ നടന്ന എട്ട് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെയും സംബന്ധിച്ച് കേരള സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തേണ്ടതാണ്. മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിലേയ്ക്കായിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ 67 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് നല്‍കിയത്. പ്രസ്തുത ഫണ്ട് 2018 ഏപ്രില്‍ ഒന്ന് മുതലുള്ള പദ്ധതിയ്ക്കായി ചെലവഴിക്കാനാണ് നല്‍കിയത് എന്ന് മന്ത്രി പറഞ്ഞു.
2016 നവംബര്‍ 25ന് മലപ്പുറം നിലമ്പൂര്‍ വനത്തില്‍ അജിത കൂപ്പുരാജ് എന്നിവരെയാണ് ആദ്യം കൊലപ്പെടുത്തുന്നത്. പിന്നീട് കേന്ദ്ര ഫണ്ട് കൈപ്പറ്റിയതിനു ശേഷം മാത്രം ആറുപേരെ 2019-2020 എന്നീ വര്‍ഷങ്ങളില്‍ മൂന്നു വത്യസ്ത സംഭവങ്ങളിലായി കൊലപ്പെടുത്തുന്നു. 2019 മാര്‍ച് ആറിന് വയനാട്ടില്‍ സി പി ജലീല്‍, അതേ വര്‍ഷം ഒക്‌റ്റോബര്‍ 29ന് പാലക്കാട് മഞ്ചകണ്ടി വനത്തില്‍ മണിവാസകം, ശ്രീമതി സുരേഷ് കാര്‍ത്തിക് എന്നിവരും 2020 നവംബര്‍ മൂന്നിന് വയനാട് പടിഞ്ഞാറത്തറയില്‍ വേല്‍മുരുകനും കൊല്ലപ്പെടുന്നു. കൊലപാതകങ്ങള്‍ നടന്ന കാലഘട്ടത്തില്‍ തന്നെ എന്‍ സി എച് ആര്‍ ഒ ഉള്‍പ്പടെ വിവിധ മനുഷ്യാവകാശ സംഘടനകളും പൊതുപ്രവര്‍ത്തകരും ഇതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടിരുന്നു കേന്ദ്ര ഫണ്ട് കിട്ടാന്‍ വേണ്ടി തീവ്രവാദ വേട്ടയുടെ പേരില്‍ ആളെകൊല്ലുന്ന സംസ്ഥാനസര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന വാദം ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ ലോക്‌സഭയില്‍ മന്ത്രി പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്.
സര്‍ക്കാര്‍ വാദം ഉറപ്പിക്കാനായി രോഗികളെയും കീഴടങ്ങാന്‍ സന്നദ്ധരായവരെയും വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുകയും അതുവഴി കൂടുതല്‍ തുക കരസ്ഥമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന രീതിയാണ് കേരള സര്‍ക്കാര്‍ അവലംബിക്കുന്നത്. സംസ്ഥാനം തീവ്രവാദികളുടെ താവളം എന്ന് വരുത്തി തീര്‍ത്തുകൊണ്ട് വമ്പിച്ച തോതില്‍ പോലീസ് സൈനിക സാന്നിധ്യവും ഒപ്പം അനിയന്ത്രിതമായ ഫണ്ടും ആണ് കേരളം ഗവണ്മെന്റ് ലക്ഷ്യം വയ്ക്കുന്നത്. പ്രശ്‌ന ബാധിത മേഖലകള്‍ എന്ന് വിളിക്കപ്പെടുന്ന ജില്ലകളിലെ സാമൂഹ്യ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കു ജനാധിപത്യപരമായി പരിഹാരം കാണുന്നതിന് പകരം രാഷ്ട്രീയ വൈരാഗ്യത്തോടെ വ്യക്തികളെ ഇല്ലായ്മ ചെയ്യുകയാണ്.
ലിഖിതമായ ഭരണഘടനയും മനുഷ്യവകാശ നിയമങ്ങളും നിലനില്‍ക്കുന്ന നാട്ടില്‍ നടന്ന എട്ട് വ്യാജ ഏറ്റുമുട്ടലുകളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്ന് എന്‍ സി എച്ച് ആര്‍ ഒ ആവശ്യപ്പെടുന്നു.
വാര്‍ത്താസമ്മേളനത്തില്‍ ദേശീയ സെക്രട്ടറി റെനി ഐലിന്‍, ദേശീയ ഖജാഞ്ചി അഡ്വ. എം കെ ഷറഫുദ്ദീന്‍, സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ സുധാകരന്‍, സംസ്ഥാന ജന.സെക്രട്ടറി കെ പി ഒ റഹ്മത്തുല്ല പങ്കെടുത്തു.