കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുട്ടിയുൾപ്പടെ നാലുപേർ മരിച്ചു, അപകടത്തിൽപ്പെട്ടത് നെടുമ്പാശേരിയിലേക്ക് പോയ യാത്രക്കാർ
ആലപ്പുഴ:ദേശീയ പാതയിൽ അമ്പലപ്പുഴയിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ഒരു കുട്ടിയുൾപ്പടെ നാലുപേർ മരിച്ചു. തിരുവനന്തപുരം ഉഴമലയ്ക്കൽ പരുത്തിക്കുഴി സ്വദേശി ഷൈജു (34), ബന്ധു അഭിരാഗ്, ആനാട് സ്വദേശി സുധീഷ് ലാൽ,സുധീഷ് ലാലിന്റെ 12 വയസുള്ള മകൻ അമ്പാടി എന്നിവരാണ് മരിച്ചത്. സുധീഷ് ലാലിന്റെ ഭാര്യ ഷൈനിയെ ഗുരുതര പരിക്കുകളോടെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷൈനിയെ വിദേശത്തേക്ക് യാത്ര അയയ്ക്കാനായി നെടുമങ്ങാട് ആനാട് നിന്നും പുലർച്ചെ ഒരു മണിയോടെയാണ് ഇവർ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് യാത്ര തിരിച്ചത്. അമ്പലപ്പുഴയ്ക്ക് സമീപം പായൽക്കുളങ്ങരയിലായിരുന്നു അപകടം. അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്.

എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കാർ എതിർദിശയിൽ നിന്ന് ലോഡുമായി വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായി തകർന്നു. ഉള്ളിൽ കുടുങ്ങിക്കിടന്നവരെ ഏറെ പണിപ്പെട്ട് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. നാലുപേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഇടിയുടെ ആഘാതത്തിൽ ലോറിക്കും കാര്യമായ കേടുപാടുണ്ടായി.