മുഖ്യമന്ത്രിക്ക് എതിരെ ലുക്ക് ഔട്ട് നോട്ടീസ്; കലാപശ്രമത്തിനുള്ള വകുപ്പ് ചുമത്തി കേസെടുത്തു


പാലക്കാട്: മുഖ്യമന്ത്രിക്ക് എതിരെ ലുക്ക് ഔട്ട് നോട്ടീസ് പതിച്ച് പ്രതിഷേധം നടത്തിയ സംഭവത്തില്‍ കലാപശ്രമത്തിനുള്ള വകുപ്പ് ചുമത്തി കേസെടുത്തു. മുഖ്യമന്ത്രിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പതിച്ച് പ്രതിഷേധം സംഘടിപ്പിച്ച യൂത്ത് ലീഗ് പരിപാടിക്കെതിരെയാണ് കേസ്. യൂത്ത് ലീഗിന്റെ സമരത്തിനെതിരെ ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറിയാണ് പരാതി നല്‍കിയത്. പാലക്കാട് പുതുനഗരം പോലീസാണ് കേസ് എടുത്തത്.

സമൂഹത്തില്‍ ലഹളയുണ്ടാക്കണം എന്നും അപകീര്‍ത്തിപ്പെടുത്തണം എന്നുള്ള ഉദ്ദേശത്തോടെ മുഖ്യമന്ത്രിയുടെ ഫോട്ടോ പതിച്ച ലുക്ക് ഔട്ട് നോട്ടീസ് പതിച്ചു എന്നാണ് പരാതിയില്‍ ആരോപിച്ചത്. മുസ്ലിം യൂത്ത് ലീഗിന്റെ പേരില്‍ പുതുനഗരം പ്രദേശങ്ങളില്‍ നോട്ടീസ് പതിച്ചതിനാണ് കേസ് എടുത്തിരിക്കുന്നത്. മുഖ്യമന്ത്രക്കെതിരെ സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായതിന്റെ പശ്ചാത്തലത്തിലായിരുന്നു ജില്ലാ പോലീസ് ആസ്ഥാനങ്ങളില്‍ പ്രതീകാത്മക ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിച്ച് പ്രതിഷേധിക്കാന്‍ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്.

ലുക്ക് ഔട്ട് നോട്ടീസിലെ പറയുന്നത്: ചിത്രത്തില്‍ കാണുന്ന കണ്ണൂര്‍ പിണറായി സ്വദേശിയായ വിജയന്‍, 77 വയസ്സ്, കേരള സര്‍ക്കാരില്‍ മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചു വരികെ തന്റെ ഓഫീസും അതിലെ സ്റ്റാഫുകളേയും ദുരുപയോഗം ചെയ്ത് വിദേശത്ത് നിന്ന് സ്വര്‍ണ്ണം കടത്തുകയും വിദേശത്തേക്ക് പണം കടത്തിയതായും ആരോപണം ഉയര്‍ന്നിരിക്കുന്നു. വിമര്‍ശനം വന്ന് ഇത്രയും നേരമായിട്ടും പ്രസ്തുത വിഷയവുമായി യാതൊരു പ്രതികരണത്തിനും അദ്ദേഹം മുതിര്‍ന്നിട്ടില്ലെന്നത് ആരോപണങ്ങള്‍ ശരിവെക്കാന്‍ ഇടയാക്കുന്നു. തൃക്കാക്കര ഇലക്ഷന്‍ കഴിഞ്ഞത് മുതല്‍ പ്രതികരണ ശേഷി നഷ്ടപ്പെട്ട ടിയാനെ കണ്ടുകിട്ടുന്നവര്‍ താഴെയുള്ള നമ്പറില്‍ ബന്ധപ്പെടണം എന്ന് അറിയിക്കുന്നു.തുടര്‍ന്ന് ഡിജിപിയുടേയും എ.കെ.ജി സെന്ററിന്റേയും കൈരളി ടി.വിയുടേയും ഓഫീസിലെ ഫോണ്‍ നമ്പറുകളും ഈ നോട്ടീസില്‍ കൊടുത്തിരുന്നു.