യുവതിയെ കാറിൽ നിന്നും തളളിയിട്ട് കൊല്ലാൻ ശ്രമം; സുഹൃത്ത് അറസ്റ്റിൽ

തൃശ്ശൂർ: കുന്നംകുളത്ത് യുവതിയെ കാറിൽ നിന്നും തളളിയിട്ട് കൊല്ലാൻ ശ്രമം. സംഭവത്തിൽ യുവതിയുടെ സുഹൃത്ത് ഗുരുവായൂർ കാവീട് സ്വദേശി അർഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാറിൽ നിന്നും റോഡിലേക്ക് വീണ് പരുക്കേറ്റ ചെറായി മുനമ്പം സ്വദേശി പ്രതീക്ഷയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഏഴരയോടെയാണ് പട്ടാമ്പി റോഡിൽ കാറിൻ്റെ ബോണറ്റിൽ തൂങ്ങിക്കിടന്നിരുന്ന യുവതി റോഡിലേക്ക് തെറിച്ച് വീണത്. ഒരുമിച്ച് യാത്ര ചെയ്ത ഇരുവരും തമ്മിൽ തർക്കമുണ്ടായതിനെ തുടർന്ന് സുഹൃത്ത് യുവതിയെ കാറിൽ നിന്നും തള്ളിയിടുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഇന്ന് രാവിലെ ഏഴരയോടെ കുന്നംകുളത്താണ് സംഭവം. രാവിലെ കാറിൽ കുന്നംകുളത്ത് എത്തിയ ഇരുവരും വാക്ക് തർക്കമുണ്ടായതോടെ പ്രതീക്ഷയെ അർഷാദ് തള്ളിയിടുകയായിരുന്നു. റോഡിൽ തലയിടിച്ചുവീണ യുവതിക്കു ഗുരുതരമായി പരുക്കേറ്റു. നാട്ടുകാരാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. സംഭവം നടന്നയുടൻ അർഷാദ് കാർ ഓടിച്ചു കടന്നുകളഞ്ഞെങ്കിലും പിന്നീട് ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു.

പരുക്കേറ്റ നിലയിലാണ് രാവിലെ റോഡരികിൽ പ്രതീക്ഷയെ കണ്ടെത്തിയത്. കാറപകടത്തിൽ പരുക്കേറ്റതാണെന്നും ഇടിച്ച കാർ നിർത്താതെ പോയി എന്നുമായിരുന്നു ആദ്യ നിഗമനം. സാരമായി പരിക്കേറ്റ യുവതിയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസെത്തി യുവതിയുടെ മൊഴി എടുത്തതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. യുവതിയുടെ പരാതിയിൽ അ‌ർഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.