Main Banner

തീവ്രവാദസ്വഭാവമുളള സംഘടനയ്ക്ക് രഹസ്യവിവരങ്ങള്‍ ചോര്‍ത്തി; മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി

മൂന്നാർ: തീവ്രവാദസ്വഭാവമുള്ള സംഘടനയ്ക്ക് രഹസ്യവിവരങ്ങള്‍‌ ചോർത്തിനൽകിയെന്ന ആരോപണത്തിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. മൂന്നാർ പൊലീസ് സ്റ്റേഷനിലെ കംപ്യൂട്ടറിൽ നിന്ന് രഹസ്യവിവരങ്ങൾ ചോർത്തി നൽകിയെന്ന ആരോപണത്തിൽ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്.

1 st paragraph

മൂന്നാർ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരായ പിവി അലിയാർ, പിഎസ് റിയാസ്, അബ്ദുൾ സമദ് എന്നിവർ‌ക്കെതിരെയാണ് നടപടി. മേയ് 15നാണ് രഹസ്യവിവരങ്ങൾ ചോർത്തി നൽ‌കിയെന്ന ആരോപണം പുറത്തുവന്നത്. ഉദ്യോഗസ്ഥരെ എറണാകുളം, കോട്ടയം എന്നീ ജില്ലകളിലേക്കാണ് സ്ഥലം മാറ്റിയത്.

2nd paragraph

പിവി അലിയാർ നിലവില്‍ മുല്ലപ്പെരിയാർ സ്റ്റേഷനിലാണ്. സംഭവം അന്വേഷിക്കാന്‍ മൂന്നാര്‍ ഡിവൈ.എസ്.പി. കെ.ആര്‍. മനോജിനെ ജില്ലാ പോലീസ് മേധാവി ചുമതലപ്പെടുത്തി. മൂന്നു പോലീസുകാരുടെയും മൊബൈല്‍ ഫോണുകള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പിടിച്ചെടുത്ത് സൈബര്‍ സെല്ലിന് കൈമാറിയിരുന്നു.

പ്രാഥമിക നടപടിയെന്ന നിലയിലാണ് സ്ഥലംമാറ്റം. വിവിധ രഹസ്യാന്വേഷണവിഭാഗങ്ങളും അന്വേഷണം തുടങ്ങിയിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈ.എസ്.പി. കെ.ആര്‍. മനോജ് ജില്ലാ പോലീസ് മേധാവിയ്ക്ക് റിപ്പോര്‍ട്ട് നൽകിയിരുന്നു.

നേരത്തെ സമാനരീതിയിൽ തൊടുപുഴ സ്റ്റേഷനിൽനിന്ന് എസ് ഡി പി ഐ ക്ക് വിവരം ചോർത്തിനൽകിയ സംഭവത്തിൽ പ്രതിയായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ അന്വേഷണം നടത്തി പിരിച്ചുവിട്ടിരുന്നു. കരിമണ്ണൂർ പൊലീസ് സ്റ്റേഷനിലെ പി കെ അനസിനെയാണ് പിരിച്ചുവിട്ടത്. പൊലീസ് ഡാറ്റാ ബേസിൽ നിന്ന് വിവരങ്ങൾ ചേർത്തി നൽകിയെന്നതായിരുന്നു അനസിനെതിരെ ഉണ്ടായിരുന്ന ആരോപണം. നാർക്കോട്ടിക് സെൽ ഡിവൈ എസ് പി എ ജി ലാലാണ് അന്വേഷണം നടത്തി പൊലീസുകാരനെതിരേ റിപ്പോർട്ട്‌ നൽകിയത്.

കഴിഞ്ഞദിവസം പോപ്പുലർ ഫ്രണ്ട് നേതാവ് എഎ റൗഫിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്‌ ഷെയർ ചെയ്ത സംഭവത്തിൽ കാഞ്ഞിരപ്പള്ളി എഎസ്ഐയെ സസ്പെന്‌‍ഡ് ചെയ്തിരുന്നു. പോലീസിന്റെ ആഭ്യന്തര അന്വേഷണ സമിതി നടത്തിയ പരിശോധനയ്ക്ക് പിന്നാലെ റംല ഇസ്മായിലിനെതിരെയായിരുന്നു നടപടി.