സൗജന്യ ഓണക്കിറ്റ് വിതരണം ചിങ്ങം ഒന്നു മുതൽ

തിരുവനന്തപുരം: സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം റേഷൻകടകൾ വഴി ചിങ്ങം ഒന്നിന് ആരംഭിക്കും. ആദ്യം എ.എ.വൈ വിഭാഗത്തിനും (മഞ്ഞ കാർഡ്)​ തുടർന്ന് മുൻഗണനാ കാർഡുടമകൾക്കും (പിങ്ക്)​ അതിനുശേഷം മുൻഗണനേതര വിഭാഗങ്ങൾക്കും (നീല,​വെള്ള)​ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യും. വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവഹിക്കും.

സപ്ലൈകോയുടെ 52 ‌ഡിപ്പോകളിൽ ഭക്ഷ്യവസ്തുക്കളുടെ പായ്ക്കിംഗ് പുരോഗമിക്കുകയാണ്. കഴിഞ്ഞ വർഷം ഓണം കഴിഞ്ഞും ഓണക്കിറ്റ് വിതരണം ചെയ്യേണ്ടിവന്നിരുന്നു. അതിനാൽ ഇത്തവണ ഒാണത്തിനുമുമ്പുതന്നെ കിറ്റ് വിതരണം പൂർത്തിയാക്കിയിരിക്കണമെന്ന് നിർദ്ദേശമുണ്ട്.

ഉപ്പ് എത്തിയില്ല, അരി കുറവ്

ഓണക്കിറ്റിലേക്കുള്ള ഉപ്പും അരിയും അടക്കമുള്ള സാധനങ്ങൾ ഗോഡൗണുകളിൽ എത്തിയിട്ടില്ല.

ഉപ്പ് ഗുജറാത്തിൽ നിന്ന് കപ്പലിൽ കൊച്ചിയിൽ എത്തിച്ചാണ് സപ്ലൈകോ സ്റ്റോറുകളിലേക്ക് നൽകുന്നത്. അരിക്ക് കരാർ നൽകിയെങ്കിലും വലിയ അളവിൽ ലഭിക്കേണ്ടതിനാൽ വൈകുന്നുണ്ട്. കിറ്റിനുള്ള സഞ്ചിയും എത്തണം. അരി,ചെറുപയർ, പഞ്ചസാര, തുവരപ്പരിപ്പ് എന്നിവ തൂക്കി പായ്ക്ക് ചെയ്യാനും സമയം വേണ്ടി വരും.