ഹർ ഘർ തിരംഗ നാളെ മുതൽ: വീടുകളിൽ ദേശീയ പതാക രാത്രി താഴ്‌ത്തണ്ട

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിനായി നാളെ തുടങ്ങുന്ന ‘ഹർ ഘർ തിരംഗ”യുടെ ഭാഗമായി വീടുകളിലുയർത്തുന്ന ദേശീയ പതാക രാത്രിയിൽ താഴ്‌ത്തേണ്ടതില്ല. 15 വരെയാണ് വീടുകൾ,​ സർക്കാർ – പൊതുമേഖലാ – സ്വയംഭരണ സ്ഥാപനങ്ങൾ,​ സർക്കാർ കെട്ടിടങ്ങൾ, പൗരസമൂഹങ്ങൾ, സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പതാക ഉയർത്തുന്നത്.

സർക്കാർ – പൊതുമേഖലാ-സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവക്കാർ വസതികളിൽ ദേശീയ പതാക ഉയർത്തണമെന്ന് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി പറഞ്ഞു.​ ഫ്ളാഗ് കോഡിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. കോട്ടൺ, പോളിസ്റ്റർ, കമ്പിളി, സിൽക്ക്, ഖാദി തുണി എന്നിവയിൽ കൈകൊണ്ടു നൂൽക്കുന്നതോ നെ‌യ്‌തതോ മെഷീനിൽ നിർമ്മിച്ചതോ ആയ പതാക ഉപയോഗിക്കണം.
കെട്ടിടങ്ങളുടെ മുൻവശത്തോ ജനൽപ്പാളിയിലോ ബാൽക്കണിയിലോ തിരശ്ചീനമായി പതാക പ്രദർശിപ്പിക്കുമ്പോൾ സാഫ്രോൺ ബാൻഡ് ദണ്ഡിന്റെ അറ്റത്ത് വരത്തക്കവിധം കെട്ടണം. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർമാർ തുടങ്ങി ഫ്ളാഗ് കോഡിൽ പരാമർശിച്ചിരിക്കുന്ന വിശിഷ്ട വ്യക്തികളുടെ വാഹനത്തിൽ മാത്രമേ പതാക വയ്‌ക്കാവൂ.

  • പതാകയെ ആദരിക്കണം
  • പതാക ദീർഘചതുരാകൃതിയിലായിരിക്കണം
  • ഏതു വലുപ്പമായാലും പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം 3:2 ആയിരിക്കണം.
  • മറ്റേതെങ്കിലും പതാക ദേശീയ പതാകയ്ക്കു മുകളിലയോ സമീപത്തോ സ്ഥാപിക്കരുത്.
  • പതാക ആദരവോടെയും വ്യക്തതയോടെയും സ്ഥാപിക്കണം.
  • കേടുപാടുള്ളതോ വൃത്തിയില്ലാത്തതോ കീറിയതോ ആയ പതാക ഉയർത്തരുത്.
  • പതാക തലതിരിഞ്ഞ രീതിയിൽ പ്രദർശിപ്പിക്കരുത്
  • തോരണം, റോസെറ്റ് തുടങ്ങിയ അലങ്കാര രൂപത്തിൽ ഉപയോഗിക്കരുത്
  • പതാക നിലത്ത് തൊടരുത്
  • പതാകയിൽ എഴുത്തുകൾ പാടില്ല.