വി.എൽ.സി മീഡിയ പ്ലേയറിന് ഇന്ത്യയിൽ നിരോധനം

ന്യൂഡൽഹി: ജനപ്രിയ വിഡിയോ പ്ലേയറായ വി.എൽ.സി ഇന്ത്യയിൽ നിരോധിച്ചതായി റിപ്പോർട്ട്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ടു മാസംമുൻപ് തന്നെ നിരോധനമുണ്ടെന്നും ഇതു സംബന്ധിച്ച വാർത്തകൾ പുറത്തുവരുന്നത് ഇപ്പോഴാണെന്നുമാണ് അറിയുന്നത്. എന്നാൽ, ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരോ കമ്പനിയോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഫ്രഞ്ച് തലസ്ഥാനമായ പാരിസ് കേന്ദ്രമായുള്ള വിഡിയോലാൻ പ്രോജക്ട് വികസിപ്പിച്ച വിഡിയോ പ്ലേയറാണ് വി.എൽ.സി. പുതുതായി ആപ്പ് ഡൗൺലോഡ് ചെയ്ത് കംപ്യൂട്ടറിലോ മൊബൈൽ ഫോണിലോ ഇൻസ്റ്റാൾ ചെയ്യാനാകുന്നില്ലെന്ന് സമൂഹമാധ്യമങ്ങളിൽ പലരും ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് നിരോധന വാർത്ത പുറത്തുവരുന്നത്. എന്നാൽ, നേരത്തെ ഡൗൺലോഡ് ചെയ്ത ആപ്പ് ഇപ്പോഴും പഴയപടി പ്രവർത്തിക്കുന്നുണ്ട്.

വിഡിയോലാനിന്റെ വെബ്‌സൈറ്റും വി.എൽ.സി ഡൗൺലോഡ് ലിങ്കുമാണ് ബ്ലോക്ക് ചെയ്തിരിക്കുന്നത്. കംപ്യൂട്ടറുകളിലും ലാപ്‌ടോപ്പുകളിലും വിഡിയോലാനിന്റെ വെബ്‌സൈറ്റ് തുറക്കാനാകുന്നില്ല. ഐ.ടി-ഇലക്ട്രോണിക്‌സ് മന്ത്രാലയത്തിന്റെ ഉത്തരവുപ്രകാരം ബ്ലോക്ക് ചെയ്തിരിക്കുകയാണെന്ന സന്ദേശമാണ് വെബ്‌സൈറ്റ് തുറക്കുമ്പോൾ ലഭിക്കുന്നത്.

ചൈനയുടെ പിന്തുണയുള്ള ഹാക്കിങ് സംഘമായ സിക്കാഡ സൈബർ ആക്രമണങ്ങൾക്കായി വി.എൽ.സി ഉപയോഗിക്കുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് ഒരു വിശദീകരണം. വി.എൽ.എസി പ്ലേയർ ഉപയോഗിച്ച് കംപ്യൂട്ടറുകളിൽ വൈറസ് കയറ്റി സിക്കാഡ സൈബർ ആക്രമണം നടത്തുന്നതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.

ജനപ്രിയ ആപ്പുകളായ ടിക്‌ടോക്, പബ്ജി മൊബൈൽ, കാംസ്‌കാനർ അഠക്കം നൂറുകണക്കിനു ചൈനീസ് ആപ്പുകൾ 2020ൽ കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു. പൗരന്മാരുടെ വ്യക്തിവിവരങ്ങൾ ചൈനയ്ക്ക് ചോർത്തുന്നുവെന്ന് ആരോപിച്ചായിരന്നു നടപടി.