മോഷ്ടിച്ച ബുള്ളറ്റ് രൂപമാറ്റം വരുത്തി വിറ്റ കേസിൽ ഒരാൾ പിടിയിൽ

മലപ്പുറം: ബുള്ളറ്റ് മോഷ്ടിച്ച ശേഷം രൂപമാറ്റം വരുത്തി വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് വിറ്റ് പ്രതി പിടിയിൽ. 5000 രൂപയ്ക്കാണ് ഇയാൾ സുഹൃത്തിന് വിറ്റത്. സംഭവം നടന്ന് 11 മാസത്തിനു ശേഷം പിടിയിലായ പ്രതിക്കെതിരെ ലഹരികടത്തിനും കേസുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബർ 18ന് തേഞ്ഞിപ്പാലം ചേലമ്പ്ര സ്വദേശിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബുള്ളറ്റ് മോഷ്ടിച്ച കേസിലാണ് പ്രതി പിടിയിലായത്. കൊടിഞ്ഞി സ്വദേശി മാളിയേക്കൽ അബ്ദുസലാം (32)നെയാണ് പ്രത്യേക അന്വോഷണ സംഘം പിടികൂടിയത്.

വാഹനം കണ്ടെടുത്തിട്ടുണ്ട്. ഇയാളുടെ പേരിൽ ലഹരികടത്തിനും കേസ് നിലവിൽ ഉണ്ട്. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി ഡി.വൈ.എസ്‌പി അഷറഫ്, തേഞ്ഞിപ്പലം ഇൻസ്പക്ടർ പ്രതിപ് എന്നിവരുടെ നേതൃത്വത്തിൽ ഡൻസാഫ് ടീം അംഗങ്ങളായ സഞ്ജീവ്, ഷബീർ, രതീഷ്, സബീഷ്, സുബ്രഹ്മണ്യൻ എന്നിവർക്ക് പുറമെ തേഞ്ഞിപ്പാലം സ്റ്റേഷനിലെ എഎസ്ഐ ഉണ്ണികൃഷ്ണൻ, എസ്.സി.പി.ഒ നവീൻ എന്നിവരാണ് അന്വോഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

മലപ്പുറം കോഴിക്കോട്, കേന്ദ്രീകരിച്ച് ആഡംബര ഇരുചക്രവാഹനങ്ങൾ മോഷ്ടിച്ച കേസിൽ അഞ്ചുപേർ ഇന്നലെ മലപ്പുറം പൊലീസിന്റെ പിടിയിലായിരുന്നു. കാവനൂർ ചെരങ്ങകുണ്ട് കൊട്ടിയം പുറത്ത് വീട്ടിൽ മിൻഹാജ് (18), തൃക്കലങ്ങോട് കളങ്ങോടിപ്പറമ്പ് വീട്ടിൽ അഭയ് കൃഷ്ണ (18), തൃപ്പനച്ചി സ്വദേശി കല്ലിവളപ്പിൽ വീട്ടിൽ അഫ് ലാഹ് (18) എന്നിവരും പ്രായപൂർത്തി ആവാത്ത രണ്ടുപേരെയുമാണ് മലപ്പുറം പൊലീസ് ഇൻസ്പെക്ടർ ജോബി തോമസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.

പ്രതികളിൽ നിന്നും നിരവധി ബുള്ളറ്റുകളും മറ്റ് ആഡംബര ബൈക്കുകളും പൊലീസ് പിടിച്ചെടുത്തു. മോഷണം നടത്തിയതിനുശേഷം വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മാറ്റി ചെറിയ വിലയ്ക്ക് വിദ്യാർത്ഥികൾക്കും മറ്റും വിൽപ്പന നടത്തുകയാണ് പതിവ്. മലപ്പുറം വാറങ്കോട് എന്ന സ്ഥലത്ത് നിന്ന് 2022 ഓഗസ്റ്റ് നാലിന് രാത്രി മോഷണം പോയ ബുള്ളറ്റിനെ കുറിച്ച് ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിലാണ് വൻ ബൈക്ക് മോഷണസംഘത്തെ പൊലീസ് കണ്ടെത്തിയത്.