കരിപ്പൂരിൽ സ്വര്‍ണക്കട്ടികള്‍ വെള്ളി നിറത്തിലാക്കി കടത്താന്‍ ശ്രമം; കാരിയറേയും വാങ്ങിക്കാനെത്തിയവരേയും പോലീസ് പിടികൂടി; സ്വര്‍ണം കടത്താന്‍ ശ്രമിച്ചത് സൈക്കിളിൻ്റെ മുന്‍ഭാഗത്തെ പെഡലിനകത്ത് ചെറിയ കട്ടികളാക്കി.

മലപ്പുറം: ലഗേജില്‍ പാര്‍സലായി കൊണ്ടുവന്ന സൈക്കിളിന്റെ മുന്‍ഭാഗത്തെ പെഡലിനുള്ളില്‍ സ്വര്‍ണക്കട്ടികള്‍ വെള്ളി നിറത്തിലാക്കി മാറ്റി ഒളിപ്പിച്ചു കടത്താനുള്ള ശ്രമം പൊളിച്ച് പോലീസ്. യാത്രക്കാരനും ഇയാളില്‍ നിന്നും സ്വര്‍ണം വാങ്ങാനെത്തിയ രണ്ടുപേരും കരിപ്പൂര്‍ പോലീസിന്റെ പിടിയിലായി.

സ്വര്‍ണക്കട്ടികള്‍ മെര്‍ക്കുറിയില്‍ കലര്‍ത്തിയാണ് വെള്ളി നിറത്തിലുള്ള ചെറിയ കട്ടികളാക്കി കടത്താന്‍ ശ്രമിച്ചത്. ഇവ പ്രത്യക്ഷത്തില്‍ സ്വര്‍ണമാണെന്ന് മനസിലാകില്ലെങ്കിലും ചൂടാക്കിയപ്പോള്‍ സ്വര്‍ണ നിറത്തിലേക്ക് മാറുകയായിരുന്നു. 832 ഗ്രാം ആണ് പിടിച്ചെടുത്ത സ്വര്‍ണത്തിന്റെ ആകെ ഭാരം.


​സൈക്കിൾ പെഡലിനകത്ത് സ്വർണക്കട്ടികൾ


ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ എഐ 938 വിമാനത്തില്‍ യാത്രക്കാരനായ കാസര്‍കോട് മേല്‍പറമ്പ് കളനാട് വീട്ടില്‍ അബ്ദുല്‍ ബഷീറാണ് (36) ലഗേജില്‍ സൈക്കിന്റെ പെഡലിനകത്തു സ്വര്‍ണക്കട്ടികള്‍ ഒളിച്ചുകൊണ്ടുവന്നത്.

തുടര്‍ന്നു ഇയാളില്‍ നിന്നും സ്വര്‍ണം വാങ്ങാന്‍ പുറത്തുകാത്തുനിന്ന കോസര്‍കോട് അരമങ്ങാനം അബ്ദുല്‍ മന്‍സിലില്‍ അബ്ദുള്ള കുഞ്ഞി (30), കാസര്‍കോട് കളനാട് ആയുങ്കല്‍ വീട്ടില്‍ മുഹമ്മദ് ജഹ്ഫര്‍ (27) എന്നിവരെയും കരിപ്പുര്‍ പോലീസ് പിടികൂടി.

ഇവര്‍ എത്തിയ കെഎല്‍14 വൈ 2375 ബലേനോ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം ജില്ലാ പോലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നു കരിപ്പൂര്‍ എസ്ഐ നാസര്‍ പട്ടര്‍കടവന്റെ നേതൃത്വത്തിലാണ് സ്വര്‍ണം പിടികൂടിയത്.