മലദ്വാരത്തില്‍ സ്വർണം ഒളിപ്പിച്ചു കടത്താന്‍ ശ്രമം; കരിപ്പൂരിൽ മൂന്നുപേര്‍ പിടിയിൽ

മലപ്പുറം: മലാശയത്തില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച മൂന്നുപേര്‍ കരിപ്പൂരില്‍ പിടിയില്‍. 1.34 കോടിയുടെ സ്വര്‍ണമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം പിടിച്ചെടുത്തത്. ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തില്‍ എത്തിയ കോഴിക്കോട് വാവാട് സ്വദേശിയില്‍ നിന്നും 45.40ലക്ഷം രൂപ വില വരുന്ന 874.300ഗ്രാം സ്വര്‍ണവും, കൊടുവള്ളി സ്വദേശിയില്‍ നിന്നു 29.74ലക്ഷം രൂപ വില വരുന്ന 572.650ഗ്രാം സ്വര്‍ണവും ജിദ്ദയില്‍ നിന്ന് ബഹ്റൈന്‍ വഴി ഗള്‍ഫ് എയര്‍ വിമാനത്തില്‍ വന്നിറങ്ങിയ മലപ്പുറം വെള്ളയൂര്‍ സ്വദേശിയില്‍ നിന്ന് 58.20ലക്ഷം രൂപ വില വരുന്ന 1132.400ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്.

മൂന്നുപേരും മലദ്വാരത്തില്‍ ഗുളികകളുടെ വിവിധ രൂപങ്ങളാക്കിയാണ് സ്വർണം കടത്താന്‍ ശ്രമിച്ചത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

ദ്രവാക രൂപത്തിലാക്കി ബലൂൺ പോലുള്ള റബ്ബര്‍ ഷീറ്റിനക്കത്ത് പൊതിഞ്ഞും, വൃത്താകൃതിയിലുള്ള സ്വര്‍ണരൂപത്തിലാക്കി ഒളിപ്പിച്ചുമാണ് സ്വര്‍ണം കടത്തിയത്. സ്വര്‍ണം കൊണ്ടുവരുന്ന കാരിയര്‍മാരെ കുറിച്ചുള്ള വ്യക്തമായ വിവരം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവിന് രഹസ്യമായി നേരത്തെ ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണു കോഴിക്കോടുനിന്നും സംഘമെത്തി സ്വര്‍ണം പിടികൂടിയത്.

കരിപ്പൂരിലെ കസ്റ്റംസ് വിഭാഗം കരിപ്പൂര്‍ വിമാനത്തവളത്തിനകത്തുവെച്ചും, കേരളാ പോലീസ് പുറത്തുവെച്ചു സ്വര്‍ണം പിടികൂടുന്നതിന് പിന്നാലെയാണ് കോഴിക്കോട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് കരിപ്പൂരില്‍നിന്നും സ്വര്‍ണം പിടികൂടുന്നത്. നേരത്തെ കോഴിക്കോട് നിന്നെത്തുന്ന ഡി.ആര്‍.ഐ സംഘവും സ്വര്‍ണം പിടികൂടിയിരുന്നെങ്കിലും നിലവില്‍ ഡി.ആര്‍.ഐക്കു ലഭിക്കുന്ന രഹസ്യവിവരങ്ങള്‍ കരിപ്പൂരിലെ തന്നെ കസ്റ്റംസ് അധികൃതര്‍ക്ക് കൈമാറുകയാണ് ചെയ്യുന്നത്.

ഇത്തരത്തില്‍ രഹസ്യ വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് പരിതോഷികം ലഭിക്കുമെന്നതിനാല്‍ തന്നെ ഇവര്‍ തങ്ങള്‍ക്കു വിശ്വാസമുള്ള ഉദ്യോഗസ്ഥരെ വിളിച്ചു മാത്രമാണു വിവരങ്ങള്‍ കൈമാറുന്നത്. രഹസ്യവിവരം നല്‍കുന്നവരെ കുറിച്ച് മറ്റൊരു ഉദ്യോഗസ്ഥര്‍പോലും അറിയാത്ത രീതിയിലാണ് കൈകാര്യം ചെയ്തുവരുന്നത്. കോഴിക്കോട് കസ്റ്റംസ് പ്രിവന്‍റീവ് ഡിവിഷന്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ സിനോയ് കെ മാത്യുവിന്‍റെ നിര്‍ദേശപ്രകാരം സൂപ്രണ്ടുമാരായ ബഷീര്‍ അഹമ്മദ്, പ്രവീണ്‍കുമാര്‍ കെകെ പ്രകാശ് എം, കെ സലില്‍ എന്നിവരടങ്ങുന്ന സംഘമാണ് സ്വര്‍ണം പിടികൂടിയത്.