കരിപ്പൂരിൽ മലാശയത്തിൽ സ്വർണ്ണം കടത്താൻ ശ്രമം, യുവാവ് പിടിയിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി ക്യാപ്‌സൂള്‍ രൂപത്തിലാക്കിയ 50ലക്ഷം രൂപയുടെ 995 ഗ്രാം സ്വര്‍ണം മലാശയത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച യാത്രക്കാരനെ പോലീസ് പിടികൂടി. ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ കോഴിക്കോട് മുക്കം സ്വദേശി അബ്ദുള്‍ ഗഫൂര്‍ (32) ആണ് സ്വര്‍ണവുമായി പിടിയിലായത്. മലാശയത്തില്‍ കാപ്‌സ്യൂള്‍ രൂപത്തില്‍ 995 ഗ്രാം സ്വര്‍ണ്ണം മിശ്രിതരൂപത്തില്‍ ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്. അഭ്യന്തര വീപണിയില്‍ 50 ലക്ഷം രൂപ വില വരും പിടിച്ചെടുത്ത സ്വര്‍ണ്ണ മിശ്രിതത്തിനെന്ന് പോലീസ് പറഞ്ഞു.


ഇന്നലെ രാവിലെ 11.15 ന് ജിദ്ദയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ കാലികറ്റ് എയര്‍പോര്‍ട്ടിലെത്തി ഗഫൂര്‍ കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 12.20 ന് വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ ഇയാളേയും കാത്ത് പുറത്ത് കരിപ്പൂര്‍ പോലീസ് ഉണ്ടായിരുന്നു. മുന്‍കൂട്ടി ലഭിച്ച രഹഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് അബ്ദുല്‍ ഗഫൂറിനെ തടഞ്ഞ് എയ്ഡ് പോസ്റ്റിലേക്ക് കൂട്ടികൊണ്ട് പോയി ചോദ്യം ചെയ്യുകയായിരുന്നു. ആദ്യഘട്ട ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കാന്‍ അബ്ദുള്‍ ഗഫൂര്‍ വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് ഇയാളുടെ ദേഹവും ലഗേജും പോലീസ് വിശദമായി പരിശോധിച്ചു.

എന്നാല്‍ സ്വര്‍ണം കണ്ടെടുക്കാനായില്ല. ഇതേത്തുടര്‍ന്ന് അബ്ദുള്‍ ഗഫൂറിനെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. എക്സ്റേയില്‍ ഇയാളുടെ വയറിനുള്ളില്‍ സ്വര്‍ണം അടങ്ങിയ നാല് കാപ്‌സ്യൂളുകള്‍ കണ്ടെത്തി. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോലീസ് പിടികൂടുന്ന 58-ാമത്തെ സ്വര്‍ണക്കടത്ത് കേസാണിത്. കഴിഞ്ഞ ദിവസവും സമാനമായി സ്വര്‍ണം കടത്താന്‍ ശ്രമിച്ച 41കാരനെ കരിപ്പൂര്‍ പോലീസ് പിടികൂടിയിരുന്നു. ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്തിയ 992 ഗ്രാംസ്വര്‍ണ്ണമാണ് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ പോലീസ് പിടികൂടിയത്. ജിദ്ദയില്‍ നിന്നും കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ മലപ്പുറം കുഴിമണ്ണ സ്വദേശിയില്‍ നിന്നാണ് കരിപ്പൂര്‍ പോലീസ സ്വര്‍ണ്ണം പിടികൂടിയിരുന്നത്.