കരിപ്പൂരിൽ സ്വർണം മലാശയത്തിൽ ക്യാപ്‌സൂൾ രൂപത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; ദുബായിൽ നിന്നെത്തിയ യാത്രക്കാരനെ അറസ്റ്റ് ചെയ്ത് പോലീസ്

മലപ്പുറം: മലാശയത്തില്‍ ക്യാപ്‌സൂള്‍ രൂപത്തില്‍ കടത്താന്‍ ശ്രമിച്ച അരകോടി രൂപയിലധികം സ്വര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരനെ കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് പിടികൂടി. ഒരു കിലോയിലധികം വരുന്ന സ്വര്‍ണം കടത്താനുള്ള ശ്രമമാണ് പോലീസ് പൊളിച്ചത്. സംഭവത്തില്‍ ഒരു യാത്രക്കാരനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ദുബായില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മലപ്പുറം വൈരങ്കോട് സ്വദേശി നൗഫല്‍.പി (36) ആണ് പിടിയിലായത്. ശരീരത്തിനകത്ത് കാപ്‌സ്യൂള്‍ രൂപത്തില്‍ 1.065 കിലോ ഗ്രാം സ്വര്‍ണ്ണം മിശ്രിതരൂപത്തില്‍ ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്. അഭ്യന്തര വിപണിയില്‍ 54 ലക്ഷം രൂപ വില വരും പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്. ദുബായില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ (നമ്പര്‍ 6 ഇ. 89) കരിപ്പൂർ വിമാനത്താവളത്തിലെത്തിയ നൗഫൽ കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 11മണിക്ക് പുറത്തിറങ്ങി. വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങിയ നൗഫലിനെ പോലീസാണ് പിടികൂടിയത്.


മുന്‍കൂട്ടി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നൗഫലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ആദ്യഘട്ട ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കാന്‍ നൗഫല്‍ വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് ഇയാളുടെ ദേഹവും ലഗേജും പോലീസ് വിശദമായി പരിശോധിച്ചു. എന്നാല്‍ സ്വര്‍ണം കണ്ടെടുക്കാനായില്ല. ഇതേത്തുടര്‍ന്ന് നൗഫലിനെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.

എക്സ്റേയില്‍ ഇയാളുടെ വയറിനുള്ളില്‍ സ്വര്‍ണം അടങ്ങിയ നാല് കാപ്‌സ്യൂളുകള്‍ കണ്ടെത്തുകയായിരുന്നു. നൗഫലിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിക്കും, അതൊടൊപ്പം തുടരന്വേഷണത്തിന്‍റെ വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിനും സമര്‍പ്പിക്കും. കഴിഞ്ഞ ഏതാനം മാസങ്ങള്‍ക്കിടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോലീസ് പിടികൂടുന്ന 59-ാമത്തെ സ്വര്‍ണക്കടത്ത് കേസാണിത്.