പോപ്പുലര്‍ ഫ്രണ്ടിന് നിരോധനം

പോപ്പുലര്‍ ഫ്രണ്ടിന് അഞ്ച് വര്‍ഷത്തേക്ക് നിരോധനം ഏര്‍പ്പെടുത്തി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് നിരോധനം പുറപ്പെടുവിച്ചത്. ഇക്കാര്യത്തില്‍ ഇന്നലെയാണ് തീരുമാനം ഉണ്ടായത്. പോപ്പുലര്‍ ഫ്രണ്ടിനൊപ്പം ക്യാമ്പസ് ഫ്രണ്ട്, വിമന്‍സ് ഫ്രണ്ട് തുടങ്ങി അനുബന്ധ സംഘടനകളെയും നിരോധിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങള്‍ക്കിടെ രാജ്യത്തെങ്ങുമുള്ള പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ എന്‍ഐഎയും ഇഡിയും നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തില്‍ ഇവര്‍ നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി. തീവ്രവാദ സംഘടന എന്ന രീതിയിലാവും പോപ്പുലര്‍ ഫ്രണ്ട് അറിയപ്പെടുക.

ഏത് ഭീകര സംഘടനകളെയും നിരോധിക്കുമ്പോള്‍ ആദ്യം അഞ്ച് വര്‍ഷവും പിന്നീട് അത് ട്രിബ്യൂണലില്‍ പുനപരിശോധിക്കണം എന്നുമാണ് നിയമം. വിദേശത്തുനിന്നുള്ള സാമ്പത്തിക സഹായം സ്വീകരിച്ചത് രാജ്യത്തിന്റെ താത്പര്യങ്ങള്‍ ഹനിക്കാനാണ്. അല്‍ ഖെയ്ദ അടക്കമുള്ള സംഘടനകളില്‍ നിന്ന് സഹായം സ്വീകരിച്ചു എന്ന് വ്യത്യസ്ത ഏജന്‍സികള്‍ അറിയിച്ചിരുന്നു. ഹത്രാസില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചു എന്നും രാജ്യത്ത് കൂട്ടായി ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്രമിച്ചു. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ അടക്കമുള്ളവ കലാപം സൃഷ്ടിക്കാനുള്ള ശ്രമമായിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള സംഘടനകളുടെ രീതിയിലാണ് പ്രവര്‍ത്തനം. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടന പരിശീലനം നടത്താന്‍ ക്യാമ്പുകള്‍ നടത്തി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ആളുകളെ എത്തിച്ചു. സംഘടന ഏറെ വ്യാപിച്ചിരിക്കുന്നു. ഇപ്പോള്‍ നിരോധിച്ചില്ലെങ്കില്‍ അത് ദേശീയോദ്ഗ്രഥനത്തിനു തടസമാവും എന്നും എന്‍ഐഎ, ഇഡി തുടങ്ങിയ ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കി.