ഒരു കോടി രൂപയുടെ മയക്കുമരുന്നുമായി കാസർഗോട് സ്വദേശി മലപ്പുറത്ത് പിടിയിൽ

മലപ്പുറത്ത് വൻ ലഹരിവേട്ട. ഒരു കോടി വില വരുന്ന എംഡിഎംഎ ലഹരിമരുന്നുമായി കാസർഗോഡ് സ്വദേശി പിടിയിൽ. കാസർഗോഡ് മഞ്ചേശ്വരം സ്വേദേശി അബ്ദുൽ ഖാദർ നാസിർ ഹുസൈനെ (36)യാണ് പിടികൂടിയത്. ചില്ലറ വിപണിയിൽ ഒരു കോടി വില മതിക്കുന്ന 203 ഗ്രാം ക്രിസ്റ്റൽ എംഡിഎംഎ ഇയാളിൽ നിന്നും പിടികൂടി. മലപ്പുറം ഡിവൈഎസ്പി അബ്ദുൽ ബഷീർ, മലപ്പുറം സി.ഐ. ജോബി തോമസ് , എന്നിവരുടെ നേതൃത്വത്തില്‍ മലപ്പുറം എസ് ഐ നിധിൻ മലപ്പുറം കോട്ടക്കുന്നിൽ വെച്ച് ഇന്ന് വൈകിട്ടാണ് അറസ്റ്റ് ചെയ്തത്.

ബാംഗ്ലൂരില്‍ നിന്നും ബസിൽ പ്രത്യേക കാരിയര്‍മാര്‍ മുഖേന ജില്ലയിലേക്ക് സിന്തറ്റിക് മയക്കുമരുന്നുകള്‍ എത്തിച്ച് വില്‍പനനടത്തുന്നതായി മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത് ദാസ് ഐ പി എ സിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ മലപ്പുറം ടൗണിലും പരിസരങ്ങളിലും നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടാനായത്. ബാംഗ്ലൂരില്‍ നിന്നും വില്‍പ്പനയ്ക്കായെത്തിച്ചതായിരുന്നു 203 ഗ്രാം എംഡിഎംഎ. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ നിന്നും ആഡംബര കാറിലും ബസ്സിലുമായി എംഡിഎംഎ മയക്കുമരുന്ന് വടക്കൻ ജില്ലകളിലെ ആവശ്യക്കാര്‍ക്ക് വില്‍പ്പന നടത്തുന്നതായും മുന്‍പും പലതവണ ഇത്തരത്തില്‍ നാട്ടിലേക്ക് ലഹരിമരുന്ന് കടത്തിയതായും വ്യക്തമായിട്ടുണ്ട്. മയക്കുമരുന്നിന്‍റെ ഉറവിടത്തെകുറിച്ചും മറ്റു കണ്ണികളെ കുറിച്ചുമുള്ള വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും മലപ്പുറം സി.ഐ ജോബി തോമസ് അറിയിച്ചു. പ്രതിയെ നാളെ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കും.

മലപ്പുറം എസ്.ഐ നിധിൻ , ജില്ലാ ആന്‍റി നര്‍ക്കോട്ടിക് സ്ക്വാഡ് അംഗങ്ങളായ ദിനേഷ് ഇരുപ്പക്കണ്ടൻ , മുഹമ്മദ്‌ സലീം പൂവത്തി, ആർ ഷഹേഷ്. ജസീർ കെ.കെ, സിറാജ്ജുദ്ധീൻ കെ, സുബീഷ്, വിപിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടി കേസ് അന്വേഷണം നടത്തുന്നത്. നടപടിക്രമങ്ങൾക്ക് ഏറനാട് തഹസിൽദാർ ഹാരിസ് കപൂർ സന്നിഹിതനായിരുന്നു .