‘വ്യക്തിയുടെ അവസ്ഥയെ ചൂഷണം ചെയ്യരുത്’; പൊലീസ് സദാചാര പൊലീസ് ആകരുതെന്ന് സുപ്രിംകോടതി

പൊലീസ് വ്യക്തിയുടെ അവസ്ഥയെ ചൂഷണം ചെയ്ത് ആവശ്യങ്ങൾ മുന്നോട്ട് വെക്കുന്നത് തെറ്റാണെന്ന് സുപ്രിംകോടതി. പൊലീസ് സദാചാര പൊലീസ് ആകരുത്. ഗുജറാത്തിൽ സദാചാര പൊലീസിങ്ങിന്റെ പേരിൽ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടത് സംബന്ധിച്ചാണ് കോടതി ഉത്തരവ്. ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജെ.കെ മഹേശ്വരിയും അടങ്ങുന്ന ബെഞ്ചിൻറേതാണ് വിധി.

 

2001 ഒക്ടോബർ 26ന് നടന്ന സംഭവത്തിലാണ് കോടതി വിധി. സി.ഐ.എസ്.എഫ് കോൺസ്റ്റബിളായിരുന്ന സന്തോഷ് കുമാർ പാണ്ഡെ നൈറ്റ് ഡ്യൂട്ടിക്കിടെ മഹേഷ് ബി ചൗധരിയെന്ന യുവാവിനെയും പ്രതിശ്രുത വധുവിനെയും തടഞ്ഞുനിർത്തി. പാണ്ഡെ യുവതിക്കൊപ്പം കുറച്ച് സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു.

 

എതിർത്തതോടെ പാണ്ഡെ തന്നോട് എന്തെങ്കിലും തരാൻ ആവശ്യപ്പെട്ടെന്നും താൻ ധരിച്ചിരുന്ന വാച്ച് നൽകിയെന്നും മഹേഷ് പരാതിയിൽ വ്യക്തമാക്കി. മഹേഷ് നൽകിയ പരാതിയിൽ പാണ്ഡെയ്‌ക്കെതിരെ അന്വേഷണം നടത്തി പിരിച്ചുവിടാൻ തീരുമാനമായത്.