പുതുവർഷത്തിൽ താരപ്പോര്; വീണ്ടും മെസി-റൊണാൾഡോ പോരാട്ടം

പരസ്പരം മൽസരിക്കൻ ഒരിക്കൽക്കൂടി കളത്തിലിറങ്ങുകയാണ് സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും, ലയണൽ മെസിയും. സൗദി അറേബ്യയിൽ നടക്കുന്ന സൗഹൃദ മൽസരത്തിലാണ് താരങ്ങൾ വീണ്ടും ഏറ്റുമുട്ടുക.

സൗദിയുടെ തലസ്ഥാനമായ റിയാദിൽ ഈ മാസം 19 നാണ് മൽസരം. ലയണൽ മെസി നയിക്കുന്ന പാരീസ് സെന്റ് ജർമൻ ടീമും ക്രിസ്റ്റ്യാനോ നയിക്കുന്ന സൗദി ടീമും തമ്മിലുള്ള സൗഹൃദമൽസരത്തിലാണ് താരങ്ങൾ ഏറ്റുമുട്ടുക. പ്രമുഖ സൗദി ക്ലബുകളായ അൽ–നസറിന്റെയും അൽ–ഹിലാലിന്റെയും മുൻ നിര താരങ്ങളടങ്ങിയ ടീമാകും ക്രിസ്റ്റ്യാനോ നയിക്കുക.

അതേസമയം ഇംഗ്ലണ്ട് എഫ് എയുടെ വിലക്ക് ഉള്ളതിനാൽ സൗദി അറേബ്യൻ ക്ലബ് അൽ-നസറിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അരങ്ങേറ്റം വൈകും. ആരാധകനോട് മോശമായി പെരുമാറിയ സംഭവത്തിലാണ് വിലക്ക്. വിഷയത്തിൽ റൊണാൾഡോ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് രണ്ട് കളിയിൽ വിലക്കേർപ്പെടുത്തിയത്.

ഇതോടെ ജനുവരി അഞ്ചിനും പതിനാലിനുമുള്ള അൽ നസറിൻറെ മത്സരങ്ങൾ റൊണാൾഡോയ്ക്ക് നഷ്ടമാവും. ജനുവരി 21ന് എത്തിഫാഖ് എഫ് സിക്കെതിരെ ആയിരിക്കും റൊണാൾഡോയുടെ അരങ്ങേറ്റമെന്നാണ് പ്രതീക്ഷിക്കുന്നത്.പ്രീമിയർ ലീഗ് വിട്ട് മറ്റെവിടേക്കെങ്കിലും മാറിയാലും വിലക്ക് ബാധകമാണെന്ന് എഫ് എവ്യക്തമാക്കിയിരുന്നു. ലോകകപ്പിൽ വിലക്ക് ബാധകമായിരുന്നില്ല.