കാമുകനൊത്ത് താമസിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തിയ പൂനം ദേവി ജയിൽ ചാടി

 

വേങ്ങര: ഭർത്താവിനെ കൊലപ്പെടുത്തി ജയിലിലായ പ്രതി ജയിൽ ചാടി. കാമുകനൊത്ത് താമസിക്കാന്‍ ഭര്‍ത്താവിനെ കഴുത്തുമുറുക്കി കൊലപ്പെടുത്തിയ പൂനം ദേവി (30 ) യാണ് തടവിൽ നിന്ന് രക്ഷപ്പെടുന്നതിനിടെ പൊലീസിൻ്റെ പിടിയിലായത്. മഞ്ചേരി സബ്ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടെ പൂനം ദേവി ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഇവിടെ തടവിൽ കഴിയുന്നതിനിടെ ഇന്ന് പുലർച്ചെ വെൻ്റിലേറ്റർ തകർത്ത് രക്ഷപ്പെടുകയായിരുന്നു. പുറത്തെത്തിയ പൂനം ദേവി കോഴിക്കോട് നിന്നും വേങ്ങരയിലേക്ക് ബസ് കയറി. ഇതിനിടെ പെലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പൂനം ദേവിയെ വേങ്ങരയിൽ വച്ച് പൊലീസ് പിടികൂടുകയായിരുന്നു. പിടികൂടിയ പ്രതിയ ഇന്ന് കോടതിയിൽ ഹാജരാക്കും.

ജനുവരി 31നാണ് പൂനം ദേവി കൃത്യം നടത്തിയത്. ഭര്‍ത്താവ് ബീഹാര്‍ സ്വദേശി സഞ്ജിത് പാസ്വാനെ കൊലപ്പെടുത്തിയെന്നാണ് കേസ്.
ഭര്‍ത്താവിന് സുഖമില്ലെന്ന്പറഞ്ഞാണ് ആശുപത്രിയിലാക്കിയത്. മരണം സ്ഥിരീകരിച്ചതോടെ നടത്തിയ പോസ്റ്റ് മോര്‍ട്ടത്തിലാണ് കഴുത്തിലെ പാടും ചോദ്യം ചെയ്യലില്‍ കൊലപാതകവും തെളിഞ്ഞത്.